
മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, രാജ്യസഭാ എംപിമാരായ ജോസ് കെ മാണി, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മലയാള മനോരമ ചീഫ് എഡിറ്റർ മാമൻ മാത്യു എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ എം എ യൂസഫലി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി. ചെറുപ്പക്കാർ കൂട്ടത്തോടെ രാജ്യം വിടുന്ന പ്രവണതയെ സൂചിപ്പിച്ച് കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗ്ഗമായി മാറരുതെന്ന് യൂസഫലി ആവശ്യപ്പെട്ടു. താൻ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഗ്രാമ നഗരഭേദമില്ലാതെ മലയാളികളായ ചെറുപ്പക്കാരെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന പറഞ്ഞ യൂസഫലി നമ്മുടെ നാട്ടിലെ പഴയ നിയമങ്ങൾക്ക് പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, പുതിയ സംരംഭങ്ങൾ ഉയർന്നുവരണമെന്നും ചൂണ്ടിക്കാട്ടി.
കോട്ടയത്തെ ലുലു മാൾ തനിക്ക് പണം സമ്പാദിക്കാനുള്ള ഒരു സംരംഭം അല്ല എന്ന് യൂസഫലി പറഞ്ഞു. പണം സമ്പാദിക്കാൻ മറ്റു വഴികൾ ഉണ്ട് എന്ന് പറഞ്ഞ വ്യവസായ പ്രമുഖൻ ഇത് കോട്ടയത്തിനുള്ള തൻറെ സമ്മാനമാണെന്നാണ് വ്യക്തമാക്കിയത്. പ്രത്യക്ഷവുമായും പരോക്ഷമായും രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് കോട്ടയം ലുലുവിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ യൂട്യൂബർമാരുടെ അമിത വിമർശന പ്രവണതയെ അദ്ദേഹം കണക്കിന് പരിഹസിച്ചതും വിമർശിച്ചതും ശ്രദ്ധേയമായി. “യൂട്യൂബർമാർ പലതും നശിപ്പിക്കാൻ ശ്രമിക്കുകയാണ്, അവരാണ് പല സംരംഭങ്ങളെയും തകർക്കുന്നത്, കേരളം ഇനിയും വളരണം എന്നാൽ നമ്മെ ആട്ടിപ്പായിക്കാൻ ചില യൂട്യൂബ് മാരും വ്ലോഗർമാരും ഉണ്ട്, അവരെയും വിശ്വസിക്കുവാൻ ചില ആളുകൾ ഉണ്ട്, ഈ നാടിനുവേണ്ടി ഒന്നും ചെയ്യാതെ എല്ലാം നശിപ്പിക്കാനാണ് അവർ നിൽക്കുന്നത്…” എന്നിങ്ങനെയായിരുന്നു യൂസഫലിയുടെ വിമർശനം.