മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗള്‍ഫ് കറൻസികള്‍. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാല്‍ ഗള്‍ഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയരുകയാണ്.
കഴിഞ്ഞ ദിവസം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 84.88 എന്ന നിരക്കിലേക്കാണ് ഇന്ത്യൻ രൂപ എത്തിയത്. ഇതോടെ ഒരു ഒമാൻ റിയാലിന് 220 രൂപക്ക് മുകളിലെത്തി. ഇന്ന് ഒരു റിയാലിന് 220 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. വെബ്‌സൈറ്റുകളില്‍ 220 രൂപ 30 പൈസ കാണിക്കുന്നുണ്ട്.
അവസരം അനുകൂലമാക്കി ഒമാനില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിലെ ഇന്ത്യയുടെ മോശം പ്രകടനം രൂപയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ രൂപക്ക് മാത്രമല്ല ചൈനയുടെ യുവാൻ ഉള്‍പ്പെടെയുള്ള ഏഷ്യൻ കറൻസികള്‍ പലതും സമാന തിരിച്ചടി നേരിടുന്നുണ്ട്. ഇതിനിടെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോർട്ടുകള്‍ വന്നതോടെ നിക്ഷേപകർ ഓഹരികള്‍ വിറ്റ് ലാഭമെടുത്ത് തുടങ്ങിയതും നിലവിലെ അവസ്ഥക്ക് കാരണമായി വിലയിരുത്തുന്നുണ്ട്.











