വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അച്ഛൻ തലയ്ക്ക് അടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷ് പാര്മർ എന്ന 40 കാരനാണ് പിടിയിലായത്.
ഹെതാലി എന്ന 18 കാരിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയായ ഗീതാബെൻ നല്‍കിയ പരാതിയിലാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇവർ ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. വീട്ടുജോലികള്‍ ചെയ്യണമെന്ന് മകള്‍ക്ക് നിർദ്ദേശം നല്‍കിയാണ് ഗീതാബെൻ ജോലിക്കായി പോയത്. ഈ സമയം അസുഖ ബാധിതനായ മുകേഷ് വീട്ടിലുണ്ടായിരുന്നു.
വീട്ടുജോലി ചെയ്യാതെ മകള്‍ ഫോണില്‍ കളിക്കുന്നത് തുടർന്നപ്പോള്‍ മുകേഷ്, മകളുടെ തലയിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പ്രഷർ കുക്കറുകൊണ്ട് പലതവണ അടിക്കുകയും പൊണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഹെതാലിയുടെ ഇളയ സഹോദരൻ മായങ്ക് (13) കരച്ചില്‍ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ഹെതാലിയെ ആണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ വീട്ടിലേക്ക് ഓടിയെത്തി. ഉടൻ തന്നെ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ചൗക്ക് ബസാർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

















