സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരഭകരില്‍ 63 ശതമാനവും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് വനിത കമ്മീഷൻ്റെ പഠന റിപ്പോർട്ട്.

കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ തുടക്കം കുറിച്ച സംരംഭകരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ വനിതാ ചെറുകിട സംരംഭകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ 60 സംരംഭകരെ കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സംരംഭകരില്‍ 55 ശതമാനം സ്ത്രീകളില്‍ ഭൂരിപക്ഷവും 31നും 45നും ഇടക്ക് പ്രായമുള്ളവരാണ്. ഇവരില്‍ 63 ശതമാനം പേരും ക്രിസ്ത്യാനികളാണ്. വെറും അഞ്ച് ശതമാനം പേരാണ് പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ളത്.

സംരംഭകരില്‍ 88 ശതമാനം പേരും വിവാഹിതരും എപിഎല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്. ബഹുഭൂരിപക്ഷം പേർക്കും സംരംഭകത്വം സംബന്ധിച്ച്‌ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല. 71 ശതമാനം സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. 83 ശതമാനം പേർക്കും കുടുംബത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ്റെ കണ്ടെത്തലിലുണ്ട്.

സ്ത്രീ സംരംഭകർക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുവാൻ മികച്ച പരിശീലനം ആവശ്യമാണ് എന്നാണ് വനിതാ കമ്മീഷന്‍റെ പ്രധാന ശുപാർശ. ഇതിനായി സർക്കാർ മുൻകൈ എടുത്ത് മികച്ച പരിശീലനം നല്‍കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നത്. സംരംഭക ആഭിമുഖ്യം വളർത്താനുള്ള കോഴ്സുകള്‍ ഹൈസ്കൂള്‍ തലം മുതല്‍ തുടങ്ങണം.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് സർക്കാർ പുതിയ കർമപദ്ധതികളിലൂടെ പിന്തുണ നല്‍കണമെന്നും കമ്മീഷന്‍റെ ശുപാർശയിലുണ്ട്. പലിശരഹിത വായ്പകള്‍ നല്‍കുന്നതിനും ഉയർന്ന സബ്സിഡി നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയാല്‍ ധാരാളം പേർ സംരംഭകരായി മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സ്ത്രീ സംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന കർമപദ്ധതികളെക്കുറിച്ച്‌ സ്ത്രീകള്‍ക്കിടയില്‍ ബോധവല്‍ക്കരണം അത്യാവശ്യമാണ്.

സംരംഭകർ തമ്മില്‍ കൂട്ടായ പ്രവർത്തനം ഉണ്ടായാല്‍ രാജ്യത്തിനകത്തും പുറത്തും നേട്ടം കൊയ്യാനാവുമെന്നും കമ്മീഷന്‍റെ ശുപാർശയിലുണ്ട്. മികച്ച സാങ്കേതിക വിദ്യകളും വിപണന സാധ്യതകളും ലഭ്യമാക്കാൻ സർക്കാർ – സർക്കാരേതര സ്ഥാപനങ്ങളില്‍ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക