വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്ബ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക? പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്? ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയാണ് ഭരണപക്ഷവും പ്രതിപക്ഷവും വയനാട്ടിൽ ഹർത്താൽ നടത്തിയത്.

















