യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ലാപ്‌ടോപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡ് നിര്‍മ്മിച്ചെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തുഅതേ ലാപ്‌ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു.
ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടർ ഐഡി കാർഡുകള്‍ നിർമ്മിച്ചു എന്ന കേസിലാണ് നിർണായക തെളിവുകള്‍ ലഭിച്ചത്. ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്.
വോട്ടിംഗിന് ശേഷം 67158 അപേക്ഷകരെ ഒഴിവാക്കി. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. മലപ്പുറത്ത് 7 പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി.യൂത്ത്‌കോണ്‍ഗ്രസ് വെബ്‌സൈറ്റ് തയാറാക്കിയ അഭിജിത് സിംഗിന് വാറന്റ് അയച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വാറന്റ്. രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചു.

















