ഹൈക്കോടതി ജംഗ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂര മർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. മജ്മുദ്ദീനും ഭാര്യയും 9തും 13 ഉം വയസ് പ്രായമുള്ള മക്കള്‍ക്കുമാണ് ദുരനുഭവം. അസുഖബാധിതനായ മകനെ ആശുപത്രിയില്‍ കാണിക്കുവാനായി നജ്മുദ്ദീന്‍റെ ഭാര്യ റസീന അദ്ദേഹത്തിന്‍റെ ഓഫീസില്‍ എത്തി. രാത്രി ഒൻപതരയോടെ പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധർ വഴിയരികില്‍ തടഞ്ഞു നിർത്തുകയും ഉപദ്രവിക്കുകയും ചെയ്തു.
ഇത് കണ്ട് തടയാൻ ശ്രമിച്ച നജ്മുദ്ദീനെ പ്രതികള്‍ ക്രൂരമായി മർദിച്ചു. അഞ്ചുപേർ ചേർന്ന സംഘമാണ് ആക്രമിച്ചത്. അക്രമികളില്‍ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കൈക്കും മുഖത്തും പരിക്കേറ്റ മജ്മുദ്ദീൻ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തു.

















