ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ലാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2011ല്‍, എഫ്ബിഐയും ഫോബ്സും തയ്യാറാക്കിയ പട്ടികയില്‍ ലോകത്തിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപുള്ളികളില്‍ മൂന്നാമൻ ദാവൂദായിരുന്നു.
ഇപ്പോഴിതാ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പുതിയൊരു വാർത്ത പുറത്തുവരികയാണ്. ദാവൂദ് ഇബ്രാഹിം വിഷാദരോഗത്തിന് അടിമയാണെന്നാണ് ഇളയ സഹോദരനായ ഗുണ്ടാനേതാവ് ഇഖ്‌ബാല്‍ കസ്‌കർ മുംബയ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. തന്റെ സാമ്രാജ്യത്തെ നയിക്കാൻ ആരുമില്ലെന്നതാണ് വിഷാദത്തിന് കാരണം. ദാവൂദിന്റെ ഒരേയൊരു മകനായ മൊയിൻ നവാസ് കസ്‌കർ പിതാവിന്റെ അധോലോക പ്രവർത്തനങ്ങളോട് മുഖം തിരിച്ചതാണ് ഇതിന് കാരണം.
30കാരനായ മൊയിന് പിതാവിന്റെ ബിസിനസില്‍ താല്‍പര്യമില്ലെന്ന് ഇഖ്ബാല്‍ പറയുന്നു. പാകിസ്ഥാനിലെ ഒരു പള്ളിയില്‍ മതപുരോഹിതനായി പ്രവർത്തിക്കുകയാണ് ഇയാളെന്നാണ് വിവരം. ഭാര്യ സന്യ, മൂന്ന് മക്കള്‍ എന്നിവരോടൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ് മൊയിൻ. പള്ളിവക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. മതാദ്ധ്യാപകനായ മൊയിൻ മതപ്രഭാഷകൻ കൂടിയാണ്. മാനേജ്‌മെന്റില്‍ ബിരുദധാരിയായ മൊയിൻ കുറച്ച് വർഷങ്ങള്‍ പിതാവിനൊപ്പം പ്രവർത്തിച്ചിരുന്നു. ഇതിനുശേഷമാണ് ആത്മീയ ജീവിതം സ്വീകരിച്ചത്.

















