രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍.
മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന് ദുഷ്പേരുണ്ടാകുമെന്ന് കരുതിയാണ് മൂവരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആഗ്രയിലെ കിരാവാലി തെഹ്‌സിലിലെ ശാന്ത ഗ്രാമത്തില്‍ നിന്നുള്ള വികാസ് സിസോദിയ (23), ഭാര്യ ദിക്ഷ (21) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 30നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. 250 ലധികം സിസിടിവി റെക്കോർഡിംഗുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലക്ക് പിന്നിലുള്ളവരെ രണ്ടെത്തിയത്. അമ്മ ലളിത, അമ്മാവൻ രാംബരൻ ചമൻ ഖാൻ (രാംബരൻ്റെ വേലക്കാരൻ) എന്നിവരെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തു.
വികാസിനും ദീക്ഷക്കും ഗ്രാമത്തില്‍ വെവ്വേറെ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും ഇത് പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവർ സമ്മതിച്ചു. ലളിതയാണ് പദ്ധതി നടപ്പിലാക്കാൻ രാംബരനുമായി ഗൂഢാലോചന നടത്തിയത്. ഇരുവരും സഹായിയായ ചമനെ ദൗത്യം ഏല്‍പ്പിച്ചു. ദമ്ബതികള്‍ കൈലാദേവി ക്ഷേത്രത്തില്‍ ദർശനം നടത്തിയതറിഞ്ഞ് പ്രതികള്‍ അങ്ങോട്ട് തിരിച്ചു.
ചൊവ്വാഴ്ച രാത്രി 11.30 നും അർധരാത്രിക്കും ഇടയില്‍, ഭോജ്പൂർ ഗ്രാമത്തിന് സമീപം, ചമനും രാംബരനും ഒരേസമയം ദീക്ഷയ്ക്കും വികാസിനും നേരെ വെടിയുതിർത്തു. പിന്നീട് വികാസിൻ്റെ കാർ ചമൻ ഓടിച്ചു. മറ്റൊരു വാഹനത്തില്‍ രാംബരൻ പിന്തുടർന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ലളിത തന്നെയാണ് വിവാഹത്തിന് മുന്നില്‍ നിന്നത്. എന്നാല്‍, വിവാഹ ശേഷമാണ് ഇരുവര്‍ക്കും വെവ്വേറെ ബന്ധമുണ്ടെന്ന് മനസ്സിലായത്. പിന്മാറാന്‍ ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

















