2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ബുദ്ധികേന്ദ്രം യഹിയ സിൻവർ ആണെന്നാണ് ഇസ്രയേല്‍ ഉയർത്തുന്ന ആരോപണം. ഈ ആക്രമണത്തിനു പിന്നാലെയാണ് മേഖലയിലെ അശാന്തമായ അന്തരീക്ഷം രൂക്ഷമായത്. ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടതോടെ രണ്ടുമാസം മുൻപ് യഹിയ സിൻവറിനെ ഹമാസ് രാഷ്ട്രീയകാര്യമേധാവിയായി തിരഞ്ഞെടുത്തിരുന്നു, . അന്നുതന്നെ സിൻവറിനെ കൊടും ഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍, സിൻവറിന് ഒരേയൊരു ഇടമേ ഉള്ളൂവെന്നും അത് മുഹമ്മദ് ദെയ്ഫിനും ഒക്ടോബർ ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവർക്കും അരികിലായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം സിൻവർ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗാസയില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഒടുക്കം ഇസ്രയേല്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ സിൻവർ കൊല്ലപ്പെട്ടതായി കണ്ടെത്തി. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്തു. തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011-ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിൻവാർ ഇസ്രയേല്‍ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡി.എൻ.എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിൻവാറിന്റേത് തന്നെയെന്ന് ഉറപ്പാക്കിയത്.
എന്നാല്‍ ശിഷ്ടകാലം സുരക്ഷിതമായി താമസിക്കാനാവുന്ന ഒരു ബങ്കറൊരുക്കി, യഹിയ യുദ്ധം അവസാനിപ്പിക്കാനുള്ള പുറപ്പാടിലായിരുന്നെന്ന് ആരോപിക്കുകയാണ് ഇസ്രയേല്‍. സിൻവറിന്റെ ബങ്കറിന് അകത്തേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ബങ്കറിനകത്ത് സിൻവറിന് ആവശ്യമായ പണം, ഊദ്, മറ്റു വ്യക്തിഗത സുഖസൗകര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വസ്തുക്കള്‍ എല്ലാം സൂക്ഷിച്ചുവെച്ചിരുന്നെന്നും ഇസ്രയേല്‍ സേന ദൃശ്യങ്ങളില്‍ കാണിക്കുന്നു. തകർന്ന ഖാൻ യൂനിസ് നഗരത്തിന് കീഴിലുള്ള പൂർണമായി സംഭരിച്ച ബങ്കർ, മേഖലയിലെ സംഘർഷങ്ങളുടെ ആദ്യ നാളുകളില്‍ സിൻവർ കൈവശപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ട്.സിൻവറിന്റെ ഭൂഗർഭ ഒളിസങ്കേതത്തിന്റെ ഉള്‍ഭാഗം കാണിക്കുന്ന വീഡിയോ പുറത്തുവിട്ടത് ഇസ്രയേല്‍ പ്രതിരോധസേനയാണ്.
ഭക്ഷണസാധനങ്ങള്‍, നിരവധി കുളിമുറികള്‍, പ്രവർത്തനക്ഷമമായ അടുക്കള എന്നിങ്ങനെ വൻസജ്ജീകരണമാണ് ബങ്കറിനകത്തുള്ളത്. സിൻവറും സുരക്ഷാ ഭടന്മാരും കുടുംബക്കാരും അടുത്ത കൂട്ടുകാരുമാണ് ബങ്കറില്‍ അഭയം പ്രാപിച്ചിരുന്നത്. യു.എന്റെ പലസ്തീനിയൻ അഭയാർഥി ഏജൻസിയുടെ മുദ്രയുള്ള ഭക്ഷണസാധനങ്ങളാണ് വീഡിയോയിലുള്ളത്. ഹമാസ് അന്താരാഷ്ട്ര ഏജൻസികളില്‍നിന്ന് മോഷ്ടിക്കുന്നു എന്ന് ഇസ്രയേല്‍ ദീർഘകാലമായി ഉയർത്തുന്ന ആരോപണമാണ്. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിതരണം ചെയ്യുന്ന ഭക്ഷണബാഗ് ബങ്കറിനകത്ത് കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു.
ഊദ് ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ ശേഖരംതന്നെയുണ്ട് ബങ്കറിനകത്ത്. കൂടാതെ ശുചിത്വ സാമഗ്രികള്‍, സ്വകാര്യ ഷവർ എന്നിവയുമുണ്ടായിരുന്നു. സിൻവറിന്റെ സ്വകാര്യ ക്വാർട്ടേഴ്സില്‍ ദശലക്ഷക്കണക്കിന് ഇസ്രയേല്‍ കറൻസിയുണ്ടെന്നും (ഷെക്കെല്‍സ്) ഐ.ഡി.എഫ്. ഉദ്യോഗസ്ഥൻ പറയുന്നു. ബങ്കറിന്റെ വാതിലിനോടുചേർന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും നിറച്ച ലോക്കറുകളും കണ്ടെത്തി.
അതേസമയം ഇസ്രയേല്‍ സേന പിടികൂടുന്നതിന് മുൻപ് സിൻവർ ബങ്കറില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. റഫയില്‍വെച്ചാണ് കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ സൈന്യം നടത്തിയ സാധാരണ ഓപ്പറേഷനിലാണ് സിൻവർ കൊല്ലപ്പെട്ടത്. സിൻവറിനെ തിരിച്ചറിയുംമുൻപ് മറ്റൊരു ഹമാസ് പോരാളിയെയാണ് തങ്ങള്‍ വധിച്ചതെന്നാണ് ഇസ്രയേല്‍ സേന കരുതിയിരുന്നത്.മുകളില്‍ യുദ്ധം കൊടുമ്ബിരി കൊള്ളുമ്ബോഴും സിൻവർ ഭൂരിഭാഗം സമയവും ഭൂമിക്കുതാഴെയുള്ള ഒളിസങ്കേതത്തിലിരുന്ന് ഹമാസിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുകയായിരുന്നെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്. രക്ഷപ്പെടുന്നതിനിടെയുള്ള ഒരു വീഡിയോ ദൃശ്യത്തില്‍ സിൻവറിന്റെ ഭാര്യയുടെ കൈയില്‍ ഒരു ബാഗ് കണ്ടെത്തിയിരുന്നു. ഏകദേശം 28 ലക്ഷം രൂപയുടെ ഹെർമിസ് ബിർക്കിൻ ബ്രാൻഡ് ബാഗാണ് അതെന്നാണ് ചിലരുടെ നിരീക്ഷണം.
സിൻവറിനായി മാസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയിരുന്നു ഇസ്രയേല്‍ സേന. റഫയില്‍ സേന നടത്തിയ പട്രോളിങ്ങ് ഒടുക്കം സിൻവറിന്റെ വിധിയെഴുതി. തകർന്ന കെട്ടിടത്തിന് ഇടയിലായിരുന്നു സിൻവറുണ്ടായിരുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പരിക്കുകള്‍ പറ്റിയിരുന്നു. മരണത്തിന് തൊട്ടുമുൻപുള്ള സിൻവറിന്റെ ഡ്രോണ്‍ ദൃശ്യവും ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഡ്രോണിനുനേരെ വടിപോലെയുള്ള ഒരു വസ്തു എറിയുന്നതായിരുന്നു വീഡിയോ. തലയ്ക്കേറ്റ വെടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.

















