എക്സൈസുകാർ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂർ പഴകുളം ചാല വിഷ്ണുഭവനില്‍ ചന്ദ്രന്റെയും ഉഷയുടേയും മകൻ വിഷ്ണു(27) ആണ് മരിച്ചത്.
വിഷ്ണുവിന്റെ മാതൃസഹോദരൻ സുരേഷാണ് പരാതിക്കാരൻ. എക്സൈസ് സംഘം വിഷ്ണുവിനെ മർദിച്ചതായും സുരേഷ് ആരോപിക്കുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുവിനെ ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടു മുറിയിലെ ഫാൻ ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്.
മരിക്കുന്നതിനു തലേ ദിവസമാണ് അടൂർ പറക്കോട് നിന്നുള്ള എക്സൈസ് സംഘം വിഷ്ണുവിന്റെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിഷ്ണു ഇരുചക്രവാഹനത്തില്‍ കഞ്ചാവ് വാങ്ങിച്ചു കൊണ്ടുവരുന്നത് കണ്ടു എന്നാരോപിച്ചായിരുന്നു എക്സൈസ് സംഘം എത്തിയതെന്നാണ് സുരേഷ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് പിന്നീട് വിഷ്ണു വീടിന് പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്റെ മാതൃ സഹോദരിയും വ്യക്തമാക്കി.
അതേസമയം യുവാവിനെ എക്സൈസ് സംഘം മർദിച്ചിട്ടില്ലെന്ന് അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അരുണ്‍ അശോക് പറഞ്ഞു. കുളിക്കാന്‍ തയാറെടുത്ത് നിക്കവേയാണ് ഇയാളുടെ വീടിനു സമീപം എക്സൈസ് സംഘം എത്തിയത്. വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയല്‍വാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
യുവാവ് മരിച്ച സംഭവത്തില്‍ ആക്ഷേപം ഉയര്‍ന്നതിനാല്‍ എക്സൈസ് അസി.കമീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി എക്സൈസ് ഡെപ്യൂട്ടീ കമീഷണർ റോബര്‍ട്ടും വ്യക്തമാക്കി.ആത്മഹത്യ ചെയ്ത വിഷ്ണുവിന്റെ മരണത്തില്‍ പ്രാഥമിക പരിശോധനയില്‍ സംശയങ്ങള്‍ ഒന്നുമില്ല. കൂടുതല്‍ വിരങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മൃതദേഹ പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കൂവെന്നും അടൂർ എസ്.എച്ച്.ഒ.ശ്യാം മുരളി പറഞ്ഞു.

















