അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച്‌ മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം.

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുർദൈർഘ്യമുള്ള ആളുകള്‍ ജപ്പാനിലാണ്. ശരാശരി 84 വയസ്. മലയാളികളേക്കാള്‍ പത്തു വയസ്സ് കൂടുതല്‍. അതില്‍ പ്രധാനമായ കാരണം അവരുടെ ഭക്ഷണരീതിയാണ്. മലയാളികളെ പോലെതന്നെ അരി ആഹാരം കഴിക്കുന്നവരാണ് ജപ്പാൻകാർ. എന്നിട്ടും എന്തുകൊണ്ട് ആയുർദൈർഘ്യം കൂടുന്നുവെന്ന് അദ്ദേഹം എഴുതുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുരളി തുമ്മാരുകുടി എഴുതിയത്-

ജപ്പാൻ, കെ റെയില്‍, അരിയാഹാരം !”ഓ ഇനിയിപ്പോ ജപ്പാന്റെ എഫിഷ്യൻസിയെ പറ്റി കേള്‍ക്കേണ്ടി വരും.” ജപ്പാനിലേക്ക് വരുന്ന കാര്യം ഒരു പോസ്റ്റായി ഇട്ടിരുന്നു. അതിന് ഒരു സുഹൃത്ത് നല്‍കിയ കമന്റാണ്. അദ്ദേഹത്തിന് നല്ലത് മാത്രം വരണേ !

എന്നാലും പുള്ളിയെ കുറ്റം പറയാൻ പറ്റില്ല. ഞാൻ പോകുന്നിടത്തു നിന്നൊക്കെ എന്തെങ്കിലും പഠിക്കാൻ ഉണ്ടെങ്കില്‍ അത് ഞാൻ ഇവിടെ പറയാറുണ്ട്. (ഞാൻ പോകുന്നിടത്തൊക്കെ കേരളത്തില്‍ നിന്നും അവർക്ക് എന്ത് പഠിക്കാൻ പറ്റുമെന്നും പറയാറുണ്ട്, അത് ഫേസ്ബുക്കില്‍ വരാത്തത് കൊണ്ടാണ് ഞാൻ നമ്മുടെ നാട്ടിലെ നല്ല കാര്യങ്ങള്‍ കാണുന്നില്ല എന്ന ചിന്ത ആളുകള്‍ക്ക് ഉള്ളത്).

ഇന്ന് ഞാൻ ജപ്പാനിലെ എഫിഷ്യൻസിയെ പറ്റി പറയുന്നില്ല. അതൊക്കെ ഏറെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്ന് മലയാളികള്‍ക്ക് ജപ്പാനില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ പഠിക്കാൻ പറ്റുന്ന ഒരു കാര്യം പറയാം. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുർദൈർഘ്യമുള്ള ആളുകള്‍ ജപ്പാനിലാണ്. ശരാശരി 84 വയസ്സ്. മലയാളികളേക്കാള്‍ പത്തു വയസ്സ് കൂടുതല്‍. ഇതിന് പല കാരണങ്ങള്‍ ഉണ്ട്, പക്ഷെ അതില്‍ പ്രധാനമായ ഒന്നാണ് അവരുടെ ഭക്ഷണരീതി. മലയാളികളെ പോലെതന്നെ അരി ആഹാരം കഴിക്കുന്നവരാണ്, കൂട്ടത്തില്‍ മീനും. എന്നാല്‍ അവർ അരി കഴിക്കുന്നതിന്റെ അളവ് വളരെ കുറവാണ്. ശരാശരി നമ്മള്‍ കഴിക്കുന്ന അരിയാഹാരത്തിന്റെ നാലിലൊന്ന്. ബാക്കി മീൻ, പച്ചക്കറികള്‍, സൂപ്പുകള്‍, മാംസം ഒക്കെയാണ്.

അരികൊണ്ടുള്ള ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്ന് നമ്മുടെ ഡോക്ടർമാരും ഡയറ്റീഷ്യൻസും സ്ഥിരമായി നമുക്ക് പറഞ്ഞു തരാറുണ്ട്. നമ്മള്‍ അരിയാഹാരം കഴിക്കുന്നവരായത് കൊണ്ട് ഇക്കാര്യം വേഗത്തില്‍ മനസ്സിലാക്കേണ്ടതാണ്. പക്ഷെ എന്തുകൊണ്ടോ നമ്മള്‍ അത് മനസ്സിലാക്കുന്നില്ല.

പണ്ടൊക്കെ അരിക്ക് വലിയ വിലയുണ്ടായിരുന്നതിനാല്‍ ഹോട്ടലുകളില്‍ പോലും നിശ്ചിത അളവ് ചോറ് മാത്രമേ തരാറുള്ളൂ. സ്റ്റാൻഡേർഡ് ഊണ് എന്ന വാക്ക് പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല. ഇന്നിപ്പോള്‍ ഊണാണെങ്കിലും കുഴിമന്തി ആണെങ്കിലും സാധനം അണ്‍ലിമിറ്റഡ് ആണ്. അതൊക്കെയാണ് നമ്മുടെ ആയുസ്സിനെ ലിമിറ്റഡ് ആക്കുന്നത്.

അരിയാഹാരം പകുതിയാക്കാൻ ഒരു ആരോഗ്യ പ്രചാരണ പദ്ധതി തുടങ്ങണം. ജപ്പാൻ സഹായത്തോടെയാണ് കെ.റെയില്‍ വരാനിരുന്നത്. അത് നമ്മള്‍ ഉടക്കിവെച്ചിരിക്കയാണ്. ആർക്കാണിത്ര ധൃതി ? അതവിടെ നില്‍ക്കട്ടെ, നമുക്ക് അല്പം ആരോഗ്യകരമായ ശീലങ്ങളെങ്കിലും പങ്കുവെക്കാമല്ലോ. അതിന് അല്പം ധൃതിയാകാം”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക