തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരൻ കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില്‍ 75-ാം നമ്ബർ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്.
ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളത്തുവെച്ചാണ് വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് സഹയാത്രികർ പറഞ്ഞു. പലരും ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്. എന്താണ് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞില്ലെന്നും സഹയാത്രികർ പറയുന്നു.
വന്ദേഭാരതിലെ കാറ്ററിങ് സർവീസ് മാനേജരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ചത്ത പല്ലിയെയാണ് കിട്ടിയതെന്ന് പറഞ്ഞത്. മുൻപും സമാനമായ വിഷയം ഈ ട്രെയിനില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും സഹയാത്രികർ പറയുന്നു.ഭക്ഷണത്തില്‍നിന്ന് പല്ലിയെ ലഭിച്ചെങ്കിലും അത് മറ്റു യാത്രികരെ കാണിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

















