വ്യത്യസ്തങ്ങളായ രുചികള്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പല രുചികള്‍ തേടി ഓരോ നാടുകള്‍ തോറും യാത്രകള്‍ നടത്തുന്നവരും നിരവധിയാണ്.പലരും നടത്തുന്ന യാത്രകളുടെ പ്രധാന ഉദ്ദേശം വ്യത്യസ്തങ്ങളായ രുചികളെ കണ്ടെത്തുക എന്നതാണ്.
ഭക്ഷണ കാര്യത്തില്‍ പലഹാരങ്ങളോടായിരിക്കും ഒരുവിധം എല്ലാവര്‍ക്കും വലിയ താത്പര്യമുണ്ടായിരിക്കുക. എന്നാല്‍ ഈ പലഹാരങ്ങളെല്ലാം ഏത് സാഹചര്യത്തില്‍ വെച്ചാണ് അല്ലെങ്കില്‍ ആരാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യം നമുക്കാര്‍ക്കും അറിയില്ല.
എന്നാല്‍ ഈയിടെയായി ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിൻെറ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. നമ്മള്‍ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന പല പലഹാരങ്ങളും ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടതോടെ പലരും അവ ഇനി കഴിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഒട്ടും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് പലപ്പോഴും ഉയരാറുള്ളത്. അതിന് സമാനമായൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
റെവ്രി എന്ന പലഹാരം നിര്‍മിക്കുന്നതാണ് വീഡിയോ. പലഹാരമല്ല അത് ഉണ്ടാക്കുന്ന സ്ഥലമാണ് പ്രശ്‌നം. ശുചിത്വമോ ശ്രദ്ധയോ ഇല്ലാതെയാണ് പലഹാരം തയാറാക്കുന്നത്. ഖാന ഇ സിന്ദഗി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രാച്ചില്‍ നിന്നും റെവ്രി ഉണ്ടാക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ആഗ്രയില്‍ നിന്നുള്ളതാണ് വീഡിയോ.
വൃത്തിയില്ലാത്ത ഒരു പാത്രത്തില്‍ ശര്‍ക്കര പാനി പോലെ തോന്നിക്കുന്ന ഒന്ന് ഇളക്കി മറിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അത് തറയില്‍ ഇട്ട് മറ്റൊരു പൊടി ചേര്‍ത്ത് വീണ്ടും ഇളക്കി മറിക്കുന്നത് കാണാം. ശേഷം ചുമരില്‍ തറച്ചിരിക്കുന്ന ആണിയില്‍ വെച്ച് മിശ്രിതം വലിച്ചെടുക്കുകയും ചെയ്യുന്നു.

















