ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27 കാരനായ യുവാവിനെ വീട്ടുകാർ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഏരപ്പ സാരെപ്പ വീർഷെട്ടിയുടെ ഭാര്യയുമായി 27കാരനായ സുനില്‍ ബാബുറാവുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. വ്യാഴാഴ്ച യുവതിയെ കാണാൻ വീട്ടിലെത്തിയ സുനിലിനെ ഏരപ്പയുടെ വീട്ടിനുള്ളില്‍ ബന്ധുക്കള്‍ പൂട്ടിയിടുകയായിരുന്നു. നഗരത്തിന് പുറത്തായിരുന്ന ഏരപ്പ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തി യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.
സുനിലിനെ മണ്ണഖേലി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബീദറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഏരപ്പയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ബീദർ എസ് പി പ്രദീപ് ഗുണ്ടി പറഞ്ഞു. സുനില്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

















