സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നല്‍കില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി.
തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.
കടമെടുപ്പ് പരിധിയുടെ പരമാവധിയും ഉപയോഗിച്ച് കഴിഞ്ഞാണ് സർക്കാർ നിൽക്കുന്നത്. ഡിസംബർ മാസത്തേക്കുള്ള കടമെടുപ്പ് വരെയും കേന്ദ്രം അനുവദിച്ച അധിക കടമെടുപ്പ് പരിധിയും പൂർണ്ണമായും വിനിയോഗിച്ചു കഴിഞ്ഞു. ജനുവരി മുതൽ മാർച്ച് മാസം വരെ കടമെടുക്കാവുന്ന തുക മുൻകൂറായി എടുക്കാൻ കേന്ദ്രം അനുമതി നൽകിയാൽ മാത്രമേ സംസ്ഥാനത്തിന് ഇനി പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ജനങ്ങളെ പരമാവധി ഞെക്കി പിഴിഞ്ഞിട്ടും പിടിച്ചുനിൽക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നത് കേരളത്തിൻറെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നു.

















