ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടിയാണ്. 1500 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 17-ന് റിസർവ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വർഷത്തേക്കാണ് കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചത്.
പതിവ് ശമ്ബളവും പെൻഷനും ഒഴികെ ഓണക്കാലത്ത് ആനുകൂല്യങ്ങളും കുടിശ്ശികകളും ക്ഷേമപെൻഷനും നല്‍കാൻ ഏകദേശം 15,000 കോടി വേണ്ടിവന്നെന്ന് ധനവകുപ്പുവൃത്തങ്ങള്‍ പറഞ്ഞു. ശമ്ബളവും പെൻഷനുംകൂടി ചേർത്താല്‍ ഇത് 20,000 കോടിക്ക് അടുത്തെത്തും.
ഡിസംബർവരെയുള്ള ഒമ്ബതുമാസത്തേക്ക് 21,253 കോടിയാണ് ആദ്യം കേന്ദ്രം അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ട്രഷറിയിലെ പി.എഫ്. നിക്ഷേപം ഉള്‍പ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ വരവ് തെറ്റായി കണക്കാക്കിയതാണ് കടം കുറയാൻ കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി. ഇതോടെ 4200 കോടികൂടി അനുവദിച്ചു. ഇതില്‍ 1500 കോടി നേരത്തേ എടുത്തിരുന്നു.

















