രാജ്യസഭ എം.പി സ്വാതി മലിവാളിനെ മർദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനല്‍ അസിസ്റ്റന്റുമായ ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കുന്നത് വരെ ബൈഭവ് കുമാർ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ അസിസ്റ്റന്റ് എന്ന ചുമതല നിർവഹിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സാക്ഷി വിസ്താരം കഴിയുന്നത് വരെ ബൈഭവ് കേസിനെ കുറിച്ച്‌ സംസാരിക്കുന്നതും വിലക്കിയിട്ടുണ്ട്.

മൂന്നാഴ്ചക്കകം വിചാരണ കോടതി കേസിലെ നടപടികള്‍ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതുവരെ ഔദ്യാഗിക ചുമതലകള്‍ ഏറ്റെടുക്കരുതെന്നാണ് ബൈഭവിനു നല്‍കിയ നിർദേശം. സ്വാതി മലിവാളിന്റെ പരാതിയില്‍ മേയ് 18 നാണ് ബൈഭവ് കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ ബൈഭവ് കുമാർ തന്നെ അടിച്ചുവെന്നും നെഞ്ചിലും വയറ്റിലും ചവിട്ടിയെന്നുമാണ് സ്വാതിയുടെ പരാതിയിലുള്ളത്. കെജ്രിവാളിന്റെ വസതിയില്‍ വെച്ചായിരുന്നു അതിക്രമം നടന്നതെന്നും സ്വാതി ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ എ.എ.പി തള്ളുകയായിരുന്നു. സ്വാതി ബി.ജെ.പിയുടെ ഏജന്റാണെന്നും എ.എ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ബലമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ച സ്വാതിയെ തടഞ്ഞപ്പോള്‍, തന്നെ മർദിക്കുകയും വ്യാജ കേസ് ചുമത്തി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച്‌ ബൈഭവ് കുമാറും ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് ഡല്‍ഹി കോടതി ബൈഭവ് കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടിയിരുന്നു. അതിനിടയിലാണ് ജാമ്യം ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക