ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ശമ്ബളവും ഗതാഗത അലവൻസും ദിവസ ബത്തയും 2 മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ച്‌ തുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇത് പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എമാരോടും സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനത്തോട് യോജിക്കാനും ശമ്ബളം സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സർക്കാരിന് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കാനും സൗജന്യ വൈദ്യുതി വിതരണവും അടക്കം തീരുമാനങ്ങളാണ് സംസ്ഥാന സർക്കാരിനെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 1.36 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത്, എന്നിവ വഴി യഥാക്രമം 800 കോടിയും ആയിരം കോടി രൂപയുമാണ് പ്രതിവർഷം സർക്കാരിന് ഉണ്ടായ അധിക ബാധ്യത.

86589 കോടിയായി സർക്കാരിൻ്റെ സാമ്ബത്തിക ബാധ്യത ഉയർന്നു. 20639 കോടി രൂപയാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ശമ്ബളത്തിനായി ചെലവാകുന്നത്. സംസ്ഥാനത്തെ ആകെ വരുമാനത്തിൻ്റെ 46.3 ശതമാനവും ശമ്ബളവും പെൻഷനും വായ്പാ പലിശയുമായാണ് പോകുന്നത്.

ഒപ്പം രാജീവ് ഗാന്ധി സ്വയം തൊഴില്‍ സ്റ്റാർട്ട്‌അപ്പ് സ്കീം പ്രകാരം 800 കോടി രൂപയാണ് അധിക ചെലവ്. അതേസമയം സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കിവന്നിരുന്ന വൈദ്യുതി സബ്‌സിഡി സർക്കാർ പിൻവലിച്ചിരുന്നു. ഇത് ബിപിഎല്‍, ഐആർജഡിപി കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. 1800 കോടി രൂപയായിരുന്നു വൈദ്യുതി സബ്‌സിഡി വഴി സർക്കാരിനുണ്ടായ അധിക ബാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക