ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവ് ചില്ല് അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍ ദൊഡ്ഡകന്നല്ലിക്ക് സമീപമാണ് സംഭവം. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാർ ഇൻഡിക്കേറ്ററിടാതെ വെട്ടിത്തിരിച്ചെന്നും തന്‍റെ ബൈക്കില്‍ തട്ടിയെന്നും ആരോപിച്ചാണ് ബൈക്ക് യാത്രികനായ യുവാവ് കാർ യാത്രികരെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ദൊഡ്ഡകന്നല്ലി ജംഗ്ഷനിലാണ് സംഭവം. സർജാപൂർ റോഡില്‍ വെച്ച് കാറില്‍ സഞ്ചരിക്കവെ ഒരു ബൈക്ക് യാത്രികൻ ഇവരെ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചെന്നും തന്‍റെ ബൈക്കില്‍ വാഹനം തട്ടിയെന്നും പെട്ടന്ന് ബ്രേക്ക് ചെയ്തെന്നുമെല്ലാം ആരോപിച്ചായിരുന്നു ആക്രമണം.
കാറിന് മുന്നില്‍ ബൈക്ക് വട്ടം വെച്ച് നിർത്തിയ യുവാവ് ചില്ല് അടിച്ച് തകർത്തു. സ്ത്രീകളും കുട്ടകളുമടങ്ങിയ കുടുംബം പേടിച്ച് നിലവിളിച്ചു. കാറിനുള്ളില്‍ കുഞ്ഞുങ്ങളുണ്ടെന്ന് കുടുംബം കരഞ്ഞ് പറഞ്ഞിട്ടും യുവാവ് ആക്രമണം തുടർന്നു.കാറിന്‍റെ വൈപ്പർ ഇളക്കിയെടുത്ത് മെയിൻ ഗ്ലാസ് യുവാവ് അടിച്ച് തകർക്കുന്നതും കാറിനുള്ളിലെ യാത്രക്കാർ നിലവിളിക്കുന്നതിന്‍റേയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തില്‍ കാറിന്‍റെ ചില്ല് തെറിച്ച് 7 മാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതി പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ്

















