കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ശാഖാ മാനേജർ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സംഭവത്തില്‍ ശാഖയിലെ അപ്രൈസർ വളാഞ്ചേരി സ്വദേശി രാജൻ (67), തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ് (32), പനങ്ങാട്ടുതൊടി റഷീദലി (40), പാറത്തോട്ടില്‍ മുഹമ്മദ് അഷറഫ് (37) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
എല്ലാവരും ഒളിവിലാണെന്നും തട്ടിപ്പ് നടന്ന സമയത്തുണ്ടായിരുന്ന മാനേജർ, അപ്രൈസർ തുടങ്ങിയവർക്കെതിരേയും അന്വേഷണമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. 2023 ഒക്ടോബറിനും 2024 ജനുവരിക്കുമിടയില്‍ പത്ത് അക്കൗണ്ടുകളിലായി മുക്കുപണ്ടം പണയപ്പെടുത്തിയാണ് ഇവർ പണം കൈക്കലാക്കിയത്. 221 പവൻ മുക്കുപണ്ടം വെച്ചു.
പരിശോധനകള്‍ തുടരുകയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാൻ ഇടയുണ്ടെന്നും പോലീസ് പറഞ്ഞു.തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കല്‍, എസ്.ഐ വി. അമീറലി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ശാഖാമാനേജർ ലിനിമോള്‍ പറഞ്ഞു.

















