പരാഗ്വെയില്‍ നിന്നുള്ള നീന്തല്‍ താരം ലുവാന അലോണ്‍സോയെ പാരീസ് ഒളിംപിക് അത്‌ലറ്റ്‌സ് വില്ലേജില്‍ നിന്നും പുറത്താക്കി. 20 വയസുകാരി ലുവാന അലോണ്‍സോ അച്ചടക്കമില്ലാതെ പെരുമാറുന്നത് തുടർന്നതിന് ആണ് നടപടി. ലുവാന പ്രകോപനപരമായ രീതിയില്‍ വസ്‌ത്രധാരണം നടത്തുകയും മോശം പെരുമാറ്റം വഴി ഒളിമ്ബിക്‌സില്‍ മത്സരിക്കാനെത്തുന്ന സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നതായി തെളിഞ്ഞതിനാലാണ് നടപടി.
പരാഗ്വെയുടെ ഔദ്യോഗിക യൂണിഫോം ധരിക്കാൻ അലോണ്‍സോ വലിയ താല്‍പര്യം കാണിച്ചില്ല. പരാഗ്വെ ഒളിമ്ബിക് കമ്മിറ്റി മേധാവി അറിയിച്ചതനുസരിച്ച് ലുവാനയുടെ സാന്നിദ്ധ്യം പരാഗ്വെ ടീമില്‍ അനുചിതമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചു. അത്‌ലറ്റിക് വില്ലേജില്‍ രാത്രി അലോണ്‍സോ ചെലവഴിക്കാതിരുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. കമ്മിറ്റി തീരുമാനം അംഗീകരിച്ചതിന് അലോണ്‍സോയോട് നന്ദി പറയുന്നു. രാത്രി സമയങ്ങളില്‍ ഒളിമ്ബിക് വില്ലേജില്‍ സമയം ചെലവാക്കാതെ താരം പുറത്തുപോയി. പാരീസിലുള്ള ഡിസ്‌നി ലാൻഡ് കാണാനും ലുവാന പോയി.
അതേസമയം തന്നെ പുറത്താക്കിയിട്ടില്ലെന്നും ഒരിക്കലും തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും ലുവാന അലോണ്‍സോ പ്രതികരിച്ചു. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈ ഹീറ്റ്സില്‍ 0.24 സെക്കന്റ് വ്യത്യാസത്തില്‍ സെമി ഫൈനല്‍ കാണാതെ താരം പുറത്തായിരുന്നു. ഇതോടെ താൻ വിരമിക്കുകയാണെന്നും ലുവാന അറിയിച്ചിരുന്നു. വിവരം ഇൻസ്‌റ്റഗ്രാമിലൂടെ താരം അറിയിക്കുകയായിരുന്നു. ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രശസ്‌ത ഇൻസ്‌റ്റഗ്രാം താരം കൂടിയാണ് ലുവാന.












