പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്കോറിന് ആധികാരികമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
പാരീസ് ഒളിമ്ബിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ഒളിമ്ബിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായിരിക്കുകയാണ് അമൻ. കെ ഡി ജാദവ് (1952-ല്‍ വെങ്കലം), സുശീല്‍ കുമാർ (2008-ല്‍ വെങ്കലം, 2012-ല്‍ വെള്ളി), യോഗേശ്വർ ദത്ത് (2012-ല്‍ വെങ്കലം), സാക്ഷി മാലിക് (2016-ല്‍ വെങ്കലം), ബജ്റംഗ് പുനിയ (2020-ല്‍ വെങ്കലം), രവികുമാർ ദഹിയ 2020-ല്‍ വെള്ളി) എന്നിവരാണ് ഒളിമ്ബിക് മെഡലുകള്‍ നേടിയ ഇന്ത്യൻ ഗുസ്തി താരങ്ങള്‍. കഴിഞ്ഞ തവണ രവികുമാർ ദഹിയ വെള്ളി നേടിയതും അമന്റെ ഇതേ ഭാരവിഭാഗത്തിലായിരുന്നു.
ഒളിമ്ബിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ സെലക്ഷൻ ട്രയല്‍സില്‍ രവികുമാർ ദഹിയയെ പരാജയപ്പെടുത്തിയാണ് അമൻ പാരീസിലേക്ക് ടിക്കറ്റെടുത്തത്. ഒന്നാം റൗണ്ടില്‍ യൂറോപ്യൻ ചാമ്ബ്യനായ നോർത്ത് മാസിഡോണിയയുടെ വ്ളാഡ്മിർ ഇഗോറോവിനെ അനായാസം കീഴടക്കിയ (10-0) അമൻ ക്വാർട്ടറില്‍ മുൻലോകചാമ്ബ്യൻ അല്‍ബേനിയയുടെ സലീംഖാൻ അബക്കരോവിനെതിരേയും ഏകപക്ഷീയമായ വിജയം (12-0) നേടിയിരുന്നു. പക്ഷേ സെമിയില്‍ ജപ്പാന്റെ ലോകചാമ്ബ്യൻ റി ഹുഗൂച്ചിയോട് പരാജയപ്പെട്ടതോടെയാണ് വെങ്കല പോരാട്ടത്തിനെത്തിയത്.

















