നീറ്റ് പുനഃപരീക്ഷയില്‍ ഏറെ പിന്നിലായതിന്റെ മനോവിഷമത്തില്‍ വിദ്യാർത്ഥിനി ജീവനൊടുക്കി. മഹാരാഷ്‌ട്രയിലെ അഹില്യാനഗർ ജില്ലയിലെ ജലാല്‍പൂരിലാണ് സംഭവം.ഈ ഗ്രാമത്തിലെ അങ്കിത സാംഗ്‌ളെ എന്ന പെണ്‍കുട്ടിയാണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയതായി കണ്ടെത്തിയത്. നീറ്റ് പരീക്ഷയില്‍ മാർക്ക് തീരെ കുറഞ്ഞതില്‍ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു കുട്ടി. ആകെ 166 മാർക്കാണ് അങ്കിതയ്‌ക്ക് കിട്ടിയത്.
കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച അങ്കിത മറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാം എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാ പ്രതിസന്ധിയിലും അമ്മ എന്നെ ഒരു സുഹൃത്തിനെ പോലെ പിന്തുണച്ചു.
ദാദയും (ജ്യേഷ്‌ഠൻ) എന്നെ ഏറെ സഹായിച്ചു. അമ്മയെയും അച്ഛനെയുംകാള്‍ നീയെന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങളാരും ഉത്തരവാദികളല്ല. ഞാൻ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തപ്പോള്‍ നിങ്ങളൊക്കെ എനിക്കുവേണ്ടി എല്ലാ ത്യാഗവും ചെയ്‌തു. എന്നാല്‍ ഞാൻ പരാജയപ്പെട്ടു.’- ഇങ്ങനെയാണ് അങ്കിത കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.














