അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു.മുംബൈ കെഇഎം ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ക്രൂരകൃത്യം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി.
അമ്മയുമായുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് പ്രതി ഇത്രയും ക്രൂരമായ കൃത്യം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.അമ്മ ജോലിക്ക് പോയപ്പോഴാണ് ചപ്പാത്തിക്കോല്‍ കൊണ്ട് കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയും നിരവധി തവണ ചവിട്ടുകയുമായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.
ജൂലൈ 17നാണ് സംഭവം നടക്കുന്നത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഉല്ലാസനഗറിലെ സെൻട്രല്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട്, സിയോണ്‍ ആശുപത്രിയിലേക്കും ആദ്യം മാറ്റി.
ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടർന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് കുട്ടി മരിച്ചത്. അജ്ഞാതരായ ചിലരാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പറഞ്ഞ് അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതി ശ്രമിച്ചിരുന്നു.
എന്നാല്‍, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംശയത്തിനിടയാക്കുകയും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയുടെ വീട്ടിലാണ് ഇളയ കുഞ്ഞുമായി ജീവിച്ചിരുന്നത്. യുവതിയുടെ മൂത്ത രണ്ട് മക്കള്‍ ആദ്യ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നത്.

















