മറ്റത്തൂരില്‍ വീടിനുള്ളില്‍ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നു കേരളം മാറിയിട്ടില്ല.ഇതിനു പിന്നാലെയാണ് ചിറയിന്‍കീഴില്‍ വീട്ടില്‍ ഉറക്കത്തില്‍ എട്ടു വയസുകാരന്‍ ദിക്ഷല്‍ മൂര്‍ഖന്റെ കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിക്ഷലിനെ രക്ഷിക്കാനായില്ല. ആദ്യമെത്തിയ ആശുപത്രിയില്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ദിക്ഷലിനെ രക്ഷിക്കാമായിരുന്നെന്നു മാതാപിതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച്‌ മാസങ്ങള്‍ കഴിയുമ്പോഴാണ്, ആസ്ബസ്‌റ്റോസ് ഷീറ്റു കൊണ്ടു മറച്ച രണ്ടു മുറി വീട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി രണ്ടു കുരുന്നുകള്‍ ഉള്‍പ്പെടെ ആറു പേര്‍ കഴിഞ്ഞിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും കുഞ്ഞിന് ആന്റിവെനം നല്‍കാതിരുന്നതാണ് മരണകാരണമെന്നും ആരോപണം ഉയരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ പോകുമ്പോഴാണ് മൂലയില്‍ കമ്പിക്കകം വീട്. കായലിന്റെ ചതുപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച പുരയിടത്തിന്റെ ഒരു ഭാഗത്തു ജിപ്‌സം ഷീറ്റുകള്‍ കൊണ്ടു ചുമരു കെട്ടി മറച്ച്‌ ചുറ്റും സിമന്റ് ഇഷ്ടികകള്‍ നിരത്തിയ കൂര. കടുത്ത ചൂടായിരുന്നതിനാല്‍, ഈ കൂരയിലെ രണ്ടു മുറികളില്‍ ഒന്നില്‍ നിലത്തു പായ വിരിച്ചു രാത്രി മുത്തശിക്കൊപ്പമാണ് ദിക്ഷല്‍ കിടന്നുറങ്ങിയത്. പഠനത്തിലും ചിത്രരചനയിലുമെല്ലാം മിടുക്കനായിരുന്നു ദിക്ഷലെന്നു ബന്ധുക്കള്‍ പറയുന്നു. ദിക്ഷല്‍, പിതാവ് ദിലീപ്, മാതാവ് അനു, അനുജത്തി ദൃക്ഷിക, മുത്തശി, ദിലീപിന്റെ സഹോദരി ലിജി എന്നിവരാണ് ഈ കൂരയില്‍ കഴിഞ്ഞിരുന്നത്.

പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞപ്പോള്‍ ഞെട്ടിയുണര്‍ന്ന ദിക്ഷല്‍ തന്റെ കാലില്‍ എന്തോ കടിച്ചുവെന്നു പറഞ്ഞുവെന്നു മുത്തശി പറഞ്ഞു. ദിക്ഷല്‍ തന്നെയാണ് ലൈറ്റിട്ടു നോക്കിയത്. അപ്പോള്‍ ഇടതു കാലിന്റെ തള്ളവിരലില്‍ ചോര കിനിയുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ മുത്തശിയും ലിജിയും ചേര്‍ന്ന അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ദിലീപിനെയും അനുവിനെയും വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ മകനെ അടുത്തുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ദിക്ഷലിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കുട്ടി കിടന്നുറങ്ങിയിരുന്ന മുറിയുടെ ചുമരിന്റെ വശത്തുവച്ചിരുന്ന സിമന്റ് ഇഷ്ടികയ്ക്കിടയില്‍നിന്നാണ് മൂര്‍ഖനെ കണ്ടെത്തിയത്. വീടിനോടു ചേര്‍ന്നു നിന്നിരുന്ന ഒരു വലിയ മരം കഴിഞ്ഞ ദിവസം വെട്ടിയിരുന്നു. ഇതിന്റെ തടിയും മറ്റും വീടിനോടു ചേര്‍ന്നു തന്നെ കിടക്കുകയാണ്. ഈ സമയത്ത് പാമ്പ് വീട്ടില്‍ കയറിയതാവാം എന്നാണു സംശയിക്കുന്നത്. ഇതിനു മുന്‍പൊന്നും മൂര്‍ഖന്‍ പാമ്പിനെ വീട്ടിലോ പുരയിടത്തിലോ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്ന ദിലീപിന് കുടികിടപ്പായിട്ടാണ് മൂന്നു വര്‍ഷം മുന്‍പ് സ്ഥലം ഉടമ 5 സെന്റ് സ്ഥലം നല്‍കിയത്.

അതോടെ ഇതേ പുരയിടത്തില്‍ തന്നെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പെട്ടെന്നു മറ്റൊരു കൂര ഉണ്ടാക്കേണ്ടിവന്നു. ദിലീപിന്റെ ഭാര്യ അനു അക്ഷയയില്‍ ജോലി ചെയ്തിരുന്നു. വീടിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണെന്നും അല്ലാതെ വീടു വയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.പുലര്‍ച്ചെ 2.45ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെന്നും എന്നാല്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നും പിതാവ് പറഞ്ഞു.

അതേസമയം, പാമ്പ് കടിച്ചതാണെന്ന് വ്യക്തമാകാത്തതിനാലാണ് ആന്റിവെനം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തതെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം ശ്വാസം മുട്ടുന്നുവെന്ന് ദിക്ഷില്‍ പറഞ്ഞിട്ടും ഡോക്ടര്‍ തൊട്ടുപോലും നോക്കിയില്ലെന്ന് പിതാവ് ദിലീപ് പറയുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതു വരെ കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്നു ദിലീപ് പറഞ്ഞു. അവിടെച്ചെന്നു രക്തപരിശോധന നടത്തിയപ്പോള്‍ അവന്‍ വല്ലാതെ ഭയന്നു. വെപ്രാളമായി.

തല കറങ്ങുന്നുവെന്നും പറഞ്ഞു. പക്ഷേ അവിടെയുള്ളവര്‍ ഗൗരവമായി എടുത്തില്ല. ഡോക്ടര്‍ ഒന്നു തൊട്ടു പോലും നോക്കിയില്ല. പിന്നാലെ അവന്‍ ഛര്‍ദിച്ചു. പാതിവച്ചു തൊണ്ടയില്‍ കുടുങ്ങി. സംസാരിക്കാന്‍ പറ്റുന്നില്ലെന്നു തൊണ്ടയില്‍ കൈ കാണിച്ചു കൊണ്ടിരുന്നു. ആ സമയത്തും അവര്‍ നോക്കിയില്ല. ഉടന്‍ ആംബുലന്‍സ് വിളിച്ച്‌ കൊണ്ടുപോകാന്‍ പറഞ്ഞു. കടിച്ചതു പാമ്പാണെന്നു കാണാത്തതു കൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. എന്തോ കടിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പഴുതാര ആയിരിക്കുമെന്നാണ് ഞാനും കരുതിയത്.

എന്നാല്‍ അവര്‍ കൃത്യമായി പരിശോധിക്കുകയോ ഒന്നും ചെയ്തില്ല. ഒരു നഴ്‌സ് മാത്രമാണ് അവനോട് എന്തൊക്കെയോ ചോദിച്ചത്. ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന് അവന്‍ പറഞ്ഞിട്ടു പോലും ഒരു പ്രതിവിധിയും അവര്‍ ചെയ്തില്ല. അവിടെനിന്ന് പെട്ടെന്നു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറയുകയായിരുന്നു. അവിടെനിന്ന് ഇറങ്ങി രണ്ടു മൂന്നു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ അവന് അനക്കമില്ലാതായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന്‍ പോയിരുന്നു. -ദിലീപ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക