സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിയാനുള്ള കാര്യങ്ങള്‍ ഇ.ഡി ചോദിച്ചറിയും.
രേഖകള്‍ അഭിഭാഷകൻ വഴി ഹാജരാക്കാമെന്നും നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത അടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ടത്തില്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിന്നു. ശശിധരൻ കർത്തയുടെ മക്കളും ഭാര്യയും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു.
നേരിൽ ഹാജരാകുന്നതിനു പുറമേ പത്തോളം രേഖകൾ ഹാജരാക്കാനാണ് ഇഡി വീണ വിജയനോട് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, പത്തുവർഷക്കാലത്തിനിടയിൽ ഉപയോഗിച്ചതും ക്ലോസ് ചെയ്തതുമായ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സമർപ്പിച്ച ഇൻകം ടാക്സ് റിട്ടേണുകൾ ഉൾപ്പെടെയുള്ളവയാണ് ഈ രേഖകൾ. ഈ രേഖകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉദ്യോഗസ്ഥർ വീണയോട് ചോദിച്ചറിയും. അങ്ങനെ സംഭവിക്കുമ്പോൾ മാസപ്പടി കേസ് എന്നതിനപ്പുറത്തേക്ക് വീണയുടെ അഴിമതി കൈക്കൂലി ഇടപാടുകളെ കുറിച്ചുള്ള അന്വേഷണമായി നിലവിലെ അന്വേഷണം പരിണമിക്കാനുള്ള സാധ്യതയുമുണ്ട്.

















