23 വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനക്കേസില്‍ അനുകൂല വിധി സമ്പാദിച്ച്‌ ഇന്ത്യൻ വംശജ. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളില്‍ ഒന്നാണിത്.കേസില്‍ അന്തിമവിധി വന്നതോടെ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി) ജീവനാംശമായി ലഭിക്കും.

വിവാഹേതര ബന്ധവും അന്യായമായ പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002ലാണ് വർഷ ഗോഹില്‍ തന്റെ ഭർത്താവ് ഭദ്രേഷ് ഗോഹിലില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ആരംഭിച്ചത്.കേസ് നടക്കുന്ന സമയത്ത് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അന്ന് ചെറിയ രീതിയിലുള്ള ഒരു സാമ്പത്തിക ഒത്തുതീർപ്പിലെത്തി 3.5 കോടി രൂപയും ഒരു കാറും വർഷ കൈപ്പറ്റി. എന്നാല്‍ ഭർത്താവിന്റെ യഥാർത്ഥ സ്വത്ത് വിവരങ്ങള്‍ അന്ന് വെളിപ്പെടുത്തിയില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് തെളിയിക്കാൻ ആവശ്യമായ തെളിവ് വർഷയുടെ കൈവശം ഇല്ലായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വർഷയ്ക്ക് ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായി ഭദ്രേഷ് ഗോഹില്‍ മാറിയതോടെ കാര്യങ്ങള്‍ മാറി. ഓഫ്‌ഷോർ, ക്ലയന്റ് അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് പൗണ്ട് കടത്താൻ സഹായിച്ചതായി അധികൃതർ അദ്ദേഹത്തിനെതിരെ ആരോപിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ ഭദ്രേഷ് ഗോഹില്‍ ശിക്ഷിക്കപ്പെട്ടു.

2011ല്‍ അദ്ദേഹത്തിന് 10 വർഷം തടവ് ശിക്ഷ ലഭിച്ചു. വിവാഹമോചന കേസിന്റെ സമയത്ത് പുറത്തുവരാതിരുന്ന കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്തുക്കള്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ കണ്ടെത്തി. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനികളുടെ ശൃംഖലയിലൂടെ ഒളിപ്പിച്ചുവെച്ച ഏകദേശം 28 ദശലക്ഷം പൗണ്ട് മരവിപ്പിക്കാനുള്ള നീക്കം അധികൃതർ നടത്തി. ഈ സംഭവം വർഷയ്ക്ക് ആവശ്യമായ തെളിവുകള്‍ ലഭിക്കുന്നതിന് കാരണമായി. ഒടുവില്‍ വിവാഹമോചനക്കേസ് യുകെ സുപ്രീം കോടതിയുടെ പരിധിയിലെത്തി. 2015ല്‍ ഒരു സുപ്രധാന വിധിന്യായത്തില്‍, വർഷയ്ക്ക് സാമ്പത്തിക ഒത്തുതീർപ്പ് വീണ്ടും ആരംഭിക്കാൻ ജഡ്ജിമാർ അനുമതി നല്‍കി. സ്വത്തുക്കള്‍ പൂർണമായി വെളിപ്പെടുത്താത്ത പങ്കാളിക്ക് ആനുകൂല്യം ലഭിക്കരുതെന്നും വിധിച്ചു.

എന്നാല്‍ ഇതുകൊണ്ടൊന്നും കേസ് അവസാനിച്ചില്ല. ഭദ്രേഷ് ഗോഹിലിന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ പൂർണമായും കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനമാണെന്നും അത് കണ്ടുകെട്ടല്‍ നടപടികള്‍ക്ക് ഉപയോഗിക്കണമെന്നും ക്രൗണ്‍ പ്രോസിക്യൂഷൻ സർവീസ് വാദിച്ചു. എന്നാല്‍ സ്വത്തിന്റെ ഒരു ഭാഗമെങ്കിലും വിവാഹത്തിന് ശേഷം നിയമാനുസൃതമായ ബിസിനസുകളിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നും അത് വൈവാഹിക സ്വത്തായി കണക്കാക്കണമെന്നും വർഷ വാദിച്ചു.

കേസ് പിന്നീട് ഹൈക്കോടതിയുടെ മുന്നിലെത്തി. ജഡ്ജി ജസ്റ്റിസ് വില്യംസ് മരവിപ്പിച്ച സ്വത്തിന്മേലുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. സ്വത്തുക്കളുടെ ഒരു ഭാഗം നിയമാനുസൃതമാണെന്നും അത് ദമ്പതികളുടെ വൈവാഹിക സ്വത്തിന്റെ ഭാഗമാണെന്നും ജഡ്ജി കണ്ടെത്തി. 6.66 ദശലക്ഷം പണ്ട് അങ്ങനെയുള്ളതാണെന്ന് കണ്ടെത്തിയ കോടതി ആ തുക വർഷ ഗോഹിലിന് നല്‍കാൻ വിധിച്ചു. ഇതോടെ കേസ് അവസാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക