‘അയാള്‍ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ.ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കില്‍ പോലും എന്റെ ഉള്ളിലെ സങ്കടം മാറില്ല.
അയാളുടെ മുഖം കാണാനോ മരണവാർത്ത കേള്‍ക്കാനോ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’- പുണെ ഭോറില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭീംറാവു കാംബ്ലിയുടെ (65) ഭാര്യ പ്രതികരിച്ചു.
ഭീംറാവുവിനെ അച്ഛൻ എന്ന് വിളിക്കാൻ പോലും താൻ ലജ്ജിക്കുന്നുവെന്നും ആ കുഞ്ഞ് എത്രത്തോളം ക്രൂരമായാണോ കൊല്ലപ്പെട്ടത് അതേ രീതിയില്‍ തന്നെ അയാള്‍ക്കും ശിക്ഷ നല്‍കണമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കുടുംബം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പക്ഷത്താണ്. കഴിഞ്ഞ 10 വർഷമായി ഭീംറാവുവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കുടുംബം വ്യക്തമാക്കി. ഈ സംഭവത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് വലിയ രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് കുടുംബം നിലപാട് പരസ്യമാക്കി രംഗത്തെത്തിയത്.














