ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ല്‍ വെങ്കല മെഡലാണ് ഒറ്റക്കൊമ്ബൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്‍റുകളുമായി ഒറ്റക്കൊമ്ബന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡല്‍ നേടാനായത്.
ഒറ്റക്കൊമ്ബന്റെ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും ഒറ്റക്കൊമ്ബൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.മദ്യത്തിന്റെ ക്വാളിറ്റിയും, വിലയും, പാക്കേജും അടക്കമുള്ളവ കണക്കിലെടുത്താണ് മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്. 800ഓളം കമ്ബനികള്‍ ആറായിരത്തോളം ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്ബനടക്കം 300 ഓളം ബ്രാൻഡുകള്‍ക്കാണ് നേട്ടം നേടാനായത്.
ഒട്ടേറെ വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് ഒറ്റക്കൊമ്ബന്റെ നേട്ടം. കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശിയും നഴ്സുമായ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്ബൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന രജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്തയാണ് ഒറ്റക്കൊമ്ബനിലേക്ക് എത്തിച്ചത്.കേരളത്തില്‍ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ചാണ് ഒറ്റക്കൊമ്ബന്റെ നിർമ്മാണം.
നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒറ്റക്കൊമ്ബൻ മത്സരത്തിനിറങ്ങുന്നത്. ആദ്യ വർഷത്തില്‍ തന്നെ മൂന്ന് ഇനം വാറ്റിനും അംഗീകാരം നേടാനായി. നിലവില്‍ ബ്രിട്ടനിലും അബുദാബിയിലും മാള്‍ട്ടയിലുമാണ് ഒറ്റക്കൊമ്ബൻ ലഭ്യമായിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് 25000 ബോട്ടിലുകളാണ് ഒറ്റക്കൊമ്ബൻ വിറ്റ് പോയത്. ഇന്ത്യൻ മാർക്കറ്റില്‍ ഒറ്റക്കൊമ്ബനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലുള്ളതെന്നാണ് ബിനു മാണി വിശദമാക്കിയത്. നെല്ലിക്കയും ജാതിക്കയും പതിമുഖവുമാണ് ഒറ്റക്കൊമ്ബന് പ്രധാനമായും ലഭ്യമായിട്ടുള്ള ഫ്ലേവറുകള്‍.










