മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടില്‍ വിള്ളലുണ്ടെന്നു പരാതിപ്പെട്ടയാള്‍ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ.ടി നൗഫലിനെതിരെയാണു സിപിഎം അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നത്. ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു പണം വാങ്ങി നൗഫല്‍ നുണ പറയുകയാണെന്നാണു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 16 ബന്ധുക്കളെയാണു നൗഫലിനു നഷ്ടപ്പെട്ടത്. പുതുതായി നിർമിച്ച വീടും ഒലിച്ചുപോയി. പ്രവാസിയായിരുന്ന നൗഫല്‍ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണു ജീവിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി കെ.രാജൻ തന്നെ ടൗണ്‍ഷിപ്പില്‍ നൗഫലിനു ലഭിച്ച വീട്ടില്‍ നേരിട്ടെത്തി അദ്ദേഹത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. മേല്‍ക്കൂരയില്‍നിന്നു വെള്ളം കിനിഞ്ഞിറങ്ങിയ ഭാഗത്ത് മാർക്കർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗം ചുരണ്ടിക്കളഞ്ഞാണു കെ.രാജൻ വീടിനു വിള്ളലില്ലെന്ന് അവകാശപ്പെട്ടത്. എന്നാല്‍, വിള്ളല്‍ വ്യക്തമായി കാണാനാകുന്ന അടുത്ത മുറിയിലേക്കു മന്ത്രി പോയതുമില്ല. വീട്ടില്‍ വന്നിട്ടും തന്നെ കാണാനോ പരാതി കേള്‍ക്കാനോ മന്ത്രി തയാറായില്ലെന്നു നൗഫല്‍ പറഞ്ഞു.

”16 പേര് പോയി…പക്ഷേ ശരിക്കും നീ പോയിരുന്നേല്‍ നന്നായിരുന്നു, എടാ സുഡാപ്പി പോയി വേറെ നോക്ക്, നീ നരകിച്ച് ചാവും”- തുടങ്ങി കടുത്ത അധിക്ഷേപങ്ങളാണ് നൗഫലിനെതിരെ ഉയരുന്നത്.
നിർമാണത്തിലെ പോരായ്മകള്‍ തുറന്നുപറയുകയും അത് വലിയ വാർത്തയാവുകയും ചെയ്തതോടെയാണ് നൗഫലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നൗഫല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. നൗഫല്‍ യൂത്ത് കോണ്‍ഗ്രസുകാരനാണ് എന്ന് ആരോപിച്ചും വിമർശനമുണ്ട്. ഇന്നലെ ടൗണ്‍ഷിപ്പിലെത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് നൗഫലിനു കക്ഷി രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന മട്ടില്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

















