വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാർത്തകളില്‍ നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്. 2001-ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എ കെ ആന്റണി മന്ത്രിസഭയില്‍ അംഗമായി.
അക്കാലത്ത് തന്നെ കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമായ ഭരണക്രമത്തിലേക്ക് കൊണ്ടുവരാനുള്ള ഗണേഷ് കുമാറിന്റെ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ പലപ്പോഴും ബാധിച്ചു. ആദ്യഭാര്യയായ ഡോ. യാമിനി തങ്കച്ചിയുമായുള്ള ബന്ധം ഗാർഹികപീഡനവും വിവാഹേതരബന്ധവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കിടയില്‍ പിരിഞ്ഞിരുന്നു. 1994-ല്‍ വിവാഹിതരായ ഇവർക്ക് രണ്ട് മക്കളുണ്ട്.
20 കോടി നഷ്ടപരിഹാരം ആവശ്യം; യാമിനി തങ്കച്ചക്ക് കൊടുത്തത് തിരുവനന്തപുരത്തെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ
വിവാഹമോചനക്കേസില്‍ ഡോ. യാമിനി തങ്കച്ചി ഏകദേശം 200 മില്യണ്‍ രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇടക്കാല ജീവനാംശമായി 25 മില്യണ്‍ രൂപയും ആവശ്യപ്പെട്ടിരുന്നു. ഗാർഹികപീഡനം ആരോപിച്ചാണ് അവർ വിവാഹമോചന ഹർജി സമർപ്പിച്ചത്.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നല്‍കിയ പരാതിയെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദങ്ങള്‍ക്കിടെ 2013 ഏപ്രിലില്‍ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് കേസുമായി ബന്ധപ്പെട്ട ധാരണയുടെ ഭാഗമായി തിരുവനന്തപുരത്തെ വീട് ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കി ഇരുവരും നിയമപരമായി വേർപിരിഞ്ഞു.ഇതിന് ശേഷം 2014 ജനുവരിയില്‍ ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹം ചെയ്തു. കൊട്ടാരക്കരയിലെ തറവാട് വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ആ വിവാഹം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഗണേഷ് കുമാറിനെ പ്രശംസിച്ച് ബിന്ദു നടത്തിയ പരാമർശങ്ങളും അന്ന് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഉയർന്നിരിക്കുന്ന കുടുംബവിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.














