ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.മന്ത്രിക്ക് നേരെ ഉണ്ടായത് വെറുമൊരു കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും അതില്‍ വധശ്രമത്തിന് കേസെടുത്തത് ശരിയല്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
എന്നാല്‍, കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. റിമാൻഡിലുള്ള പ്രതികളെ ഈ മാസം 5-ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഫെബ്രുവരി 25നാണ് കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരുക്കേറ്റത്. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കെഎസ്യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ മന്ത്രിയ്ക്ക് കഴുത്തിന് പരുക്കേല്‍ക്കുയായിരുന്നു.
കണ്ണൂരില്‍ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്പീക്കർ എഎൻ ഷംസീർ ഉള്‍പ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.













