താമരശ്ശേരിയില്‍ 10ാംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ ആറു വിദ്യാർഥികള്‍ക്കും ജാമ്യമില്ല.വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമില്‍ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജി വി.എസ് ബിന്ദുകുമാരിയാണ് തള്ളിയത്.
കഴിഞ്ഞ മൂന്നിന് പരിഗണിച്ച കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയതായിരുന്നു. അവധിക്കാലം ആയതിനാല്‍ വിദ്യാർഥികളെ തങ്ങള്‍ക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലില്‍ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്നു ഇവരുടെ രക്ഷിതാക്കളുടെ പ്രധാനവാദം. പ്രതികളായ ആറുപേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.
കുട്ടികളുടെ പേരില്‍ ഇതിന് മുൻപും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, കുട്ടികള്‍ എന്ന ആനുകൂല്യം കസ്റ്റഡിയിലുള്ളവർക്ക് നല്‍കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കൂട്ടിച്ചേർത്തു. തുടർന്നാണ് ആറുപേർക്കും ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടത്.
ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാർച്ച് 1നാണ് മരിച്ചത്.










