ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ വില്ലൻ എന്നു പറയുന്നത് ‘മംഗലശ്ശേരി അനിൽകുമാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ്. കൊള്ള പലിശയ്ക്ക് പണം കടം നൽകൽ, ഈ ബിസിനസ് മുന്നോട്ടു പോകുന്നതിനായി ലഹരി നൽകി യുവാക്കളെ കൂടെ നിർത്തി ഗുണ്ടാ സംഘങ്ങളായി രൂപപ്പെടുത്തുന്നു, എതിർപ്പുയർത്തുന്നവരെ അടിച്ചമർത്തുന്നു ക്ഷേത്ര ഭരണത്തിൽ ഇടപെട്ട് വിശ്വാസങ്ങൾക്ക് തുരങ്കം വെക്കുന്നു മുതലായ നിരവധി ആക്ഷേപങ്ങളാണ് ഇയാൾക്കെതിരെ നാട്ടുകാർ ഉയർത്തുന്നത്.
ഇയാൾക്കെതിരെ ശബ്ദമുയർത്തുന്നവരെ വ്യാജ കേസുകളിൽ കുടുക്കി പകരം വീട്ടുന്നു എന്ന ആക്ഷേപം വളരെ ശക്തമാണ്. നിരവധി ആളുകളെ ഇയാൾ തോക്കും വെട്ടുകത്തിയും കാട്ടി ഭീഷണിപ്പെടുത്തിയതായും, നിരവധി വീടുകളിൽ കയറി അതിക്രമം നടത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. ഇയാളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അമ്പലവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി ഉണ്ടായപ്പോൾ അതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം നടത്തിയവരെ വെട്ടുകത്തി കൊണ്ട് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ഇയാളുടെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെടുന്ന ഭീകരാന്തരീക്ഷം ജീവിതം ദുസഹമായ ഒരു കൂട്ടം പ്രദേശവാസികൾ അധികാരികൾക്കു മുമ്പിൽ ഇപ്പോൾ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ബ്ലേഡ് മാഫിയ പ്രവർത്തനങ്ങളെ കുറിച്ചും, ലഹരി ഇടപാടുകളെ കുറിച്ചും, ഗുണ്ടാ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണവും ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണവുമാണ് ഇവർ ആവശ്യപ്പെടുന്നത്. മംഗലശ്ശേരി എന്നത് ഇയാളുടെ യഥാർത്ഥ വീട്ടുപേരല്ല എന്ന് സിനിമയിൽ നിന്ന് പ്രചോദനങ്ങൾ കൊണ്ട് ഇയാൾ സ്വയം സ്വീകരിച്ച പേരാണെന്നും ഇവർ ആരോപിക്കുന്നുമുണ്ട്.

















