സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് പുതിയ പരിഷ്‌കാരത്തിലെ പ്രധാന വശങ്ങള്‍. ഫെബ്രുവരി 20 മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സാവകാശം കേന്ദ്രം കുത്തനെ കുറച്ചു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 3 മണിക്കൂറിനകം പോസ്റ്റുകള്‍ നീക്കം ചെയ്യണം. മുന്‍പ് ഇത് 36 മണിക്കൂര്‍ ആയിരുന്നു.വിവാദമായ പോസ്റ്റ് ഇട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ മുന്‍പ് 24 മണിക്കൂര്‍ ലഭിച്ചിരുന്നത് ഇനി മുതല്‍ 2 മണിക്കൂറായി കുറച്ചു.ഡിഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ഉള്ളടക്കം നീക്കം ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ ലേബലിംഗ് നിര്‍ബന്ധമാക്കി.എഐ നിര്‍മ്മിതമോ എഐ ഉപയോഗിച്ച്‌ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കങ്ങള്‍ സമൂഹമാധ്യമങ്ങള്‍ തന്നെ പ്രത്യേകം അടയാളപ്പെടുത്തണം.ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ലൈംഗിക ചുവയുള്ള ദൃശ്യങ്ങള്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവ എന്നിവ കര്‍ശനമായി തടയണം.ഉപയോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 7 ദിവസമായി കുറച്ചു.പരാതി ലഭിച്ചാല്‍ 36 മണിക്കൂറിനകം അതിന് പരിഹാരമുണ്ടാക്കണമെന്നും നിയമം അനുശാസിക്കുന്നു.

ഈ ഭേദഗതികള്‍ സമൂഹമാധ്യമ കമ്ബനികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ സാങ്കേതികമായി ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്ബനികളുടെ അനൗദ്യോഗിക പ്രതികരണം. രാഷ്ട്രീയ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പ്രതിപക്ഷവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ഉയര്‍ത്തുന്നുണ്ട്. മെറ്റ, എക്‌സ് , ഗൂഗിള്‍ തുടങ്ങിയ കമ്ബനികള്‍ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക