മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍ ഗ്രീമയുടെയും ആത്മഹത്യാ കുറിപ്പുകളില്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
200 പവൻ സ്ത്രീധനം വാങ്ങിയിട്ടും ഉണ്ണികൃഷ്ണൻ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഗ്രീമ എഴുതിയിരുന്നു. ലോക്കറിലുള്ള സ്വർണ്ണത്തിനോ മറ്റ് സ്വത്തുക്കള്‍ക്കോ ഉണ്ണികൃഷ്ണന് യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടില്‍ വെച്ചുണ്ടായ അധിക്ഷേപമാണ് തങ്ങളെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
അമ്മയ്ക്കും മകള്‍ക്കും മാരകവിഷമായ സയനൈഡ് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു മാസം മുൻപാണ് ഗ്രീമയുടെ അച്ഛനും മുൻ കൃഷി ഓഫീസറുമായ രാജീവ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത് എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ രാജീവ് നേരത്തെ തന്നെ സയനൈഡ് വാങ്ങി സൂക്ഷിച്ചിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്. അച്ഛൻ ഉള്ളപ്പോള്‍ തന്നെ സയനൈഡ് കൈവശമുണ്ടായിരുന്നു എന്ന് ഗ്രീമയുടെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജീവിന്റെ മരണത്തിലും ഇപ്പോള്‍ സംശയങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

















