കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.പുതിയ കണക്കുകള്‍ പ്രകാരം ഈ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 95 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ voters.eci.gov.in സന്ദർശിക്കുക. ‘Search your name in E-roll’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EPIC നമ്ബർ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പേര് പരിശോധിക്കാം. വോട്ടർ ഹെല്‍പ്പ്‌ലൈൻ ആപ്പ് വഴിയും പരിശോധന നടത്താം.
കരട് പട്ടികയില്‍ പേരില്ലാത്തവർക്കും തെറ്റുകള്‍ ഉള്ളവർക്കും ഇപ്പോള്‍ പരാതി നല്‍കാം. പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഫോം 6 ആണ് സമർപ്പിക്കേണ്ടത്. ജനുവരി 22 വരെ പരാതികള്‍ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും. അനർഹരായവർ വോട്ടർ പട്ടികയില്‍ തുടരുന്നത് ഒഴിവാക്കാനും അർഹരായ ഒരാള്‍ പോലും പുറത്താകാതിരിക്കാനും വോട്ടർമാർ തങ്ങളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
നിലവിലെ കരട് പട്ടിക അനുസരിച്ച് കേരളത്തില്‍ ആകെ 2,54,42,352 വോട്ടർമാരാണുള്ളത്. ഇതില്‍ 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും 280 ട്രാൻസ്‌ജെൻഡർമാരും ഉള്‍പ്പെടുന്നു. ആയിരത്തോളം ഉദ്യോഗസ്ഥരെയാണ് പരാതികള്‍ പരിഗണിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ അറിയിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കണമെങ്കില്‍ നിശ്ചിത ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. കളക്ടറേറ്റുകള്‍ വഴി രാഷ്ട്രീയ പാർട്ടികള്‍ക്കും പട്ടികയുടെ പകർപ്പുകള്‍ കൈമാറിയിട്ടുണ്ട്.














