ചാലക്കുടിയില്‍ വൻ മയക്കുമരുന്ന് വേട്ട. മാരക രാസ ലഹരിയായ എംഡിഎംഎ വില്‍ക്കാൻ എത്തിയ രണ്ട് യുവതികളും ലഹരി മരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിലായി.അഞ്ച് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയാണ് പിടിച്ചെടുത്തത്.ബസില്‍ മയക്കുമരുന്ന് കടത്തി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും പിടിയിലായത്.
തൃശൂർ റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളും വാങ്ങാൻ എത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളും പിടിയിലായത്.കോട്ടയം വൈക്കം നടുവില്‍ സ്വദേശിനി ഓതളത്തറ വീട്ടില്‍ വിദ്യ (33), കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി എത്തിയത്.
കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടില്‍ വീട്ടില്‍ ഷിനാജ് (33), ആനക്കൂട്ട് വീട്ടില്‍ അജ്‌മല്‍ (35), കടവില്‍ അജ്മല്‍ (25) എന്നിവരാണ് വാങ്ങാൻ വന്നത്. ഇവരില്‍ നിന്നു അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
















