സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നത് തടയാനാവാതെ ആരോഗ്യ വകുപ്പ്. കോവിഡിനേക്കാള്‍ ഭീകരമായി രോഗം ബാധിക്കുന്നത് എങ്ങനെയാണെന്നു കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം ബാധിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കുന്ന രീതിയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശ വകുപ്പിനുള്ള പിഴവാണ് രോഗം പടരാന്‍ കാരണമെന്ന ആരോപണവുമായി ആരോഗ്യ വകുപ്പ്.

രാജ്യത്ത് ഒരിടത്തും കാണാത്ത രീതിയില്‍ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നതിനാല്‍ വിശദ പഠനത്തിനായി കേന്ദ്രസംഘം കേരളത്തിലെത്തി. രോഗബാധയും ഉയര്‍ന്ന മരണ നിരക്കും ലോകത്ത് ഒരിടത്തും കാണാത്ത രീതിയിലാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്ന് കേന്ദ്രസംഘം വിലയിരുത്തി. കഴിഞ്ഞ ദിവസം അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ, രോഗം ബാധിച്ച്‌ ഒരു മാസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 65 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് രോഗബാധയുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. അത് അനുസരിച്ച്‌ ജലാശയങ്ങള്‍ ശുചീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുകയായിരുന്നു. അതിനിടയിലാണ്, പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ചിരുന്നവര്‍ക്കും രോഗബാധ ഉണ്ടായത്. പോത്തന്‍കോട്, ചിറയിന്‍കീഴ് സ്വദേശികളായ രണ്ട് വയോധികര്‍ മരിച്ചതാണ് ആരോഗ്യ വകുപ്പിനെ കുഴപ്പിച്ചത്. രണ്ടുപേരും വീട്ടില്‍ നിന്നും അധികം പുറത്തിറങ്ങാത്ത വയോധികരായിരുന്നു. അവര്‍ക്ക് എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുമാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വസന്ത (77) വീടു വിട്ട് പുറത്തു പോകാത്ത ആളായിരുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. എന്നിട്ടും വസന്തക്ക് രോഗബാധയുണ്ടായി. വീട്ടിലോ പരിസരങ്ങളിലോ ഉള്ളവര്‍ക്ക് ആര്‍ക്കും രോഗം വന്നിട്ടില്ല. ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് യാതൊരു വിവരവും ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായിട്ടില്ല.

സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്‌ക ജ്വരം സൃഷ്ടിക്കുന്നതെങ്കിലും കേന്ദ്രസംഘം പരിശോധിക്കുകയാണെന്ന കാരണം പറഞ്ഞ് നിസംഗതയിലാണ് സംസ്ഥാന സര്‍ക്കാര്‍. അമീബീക് മ്സതിഷ്‌ക ജ്വരം സംബന്ധിച്ച്‌ തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഐ.സി.എം.ആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എപ്പിഡെമിയോളജിയും ചേര്‍ന്നാണ് കേരളത്തില്‍ പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പഠനം. ബാക്ടീരിയ സ്ഥിരീകരിച്ച സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും രോഗബാധിതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് മാത്രമല്ല, ലോകത്ത് ഒരിടത്തും കാണാത്ത രീതിയിലാണ് കേരളത്തില്‍ രോഗം ബാധിക്കുന്നതെന്ന് കേന്ദ്ര സംഘം വിലയിരുത്തി.

കേരളത്തില്‍ കേസുകളുടെ എണ്ണം കുതിക്കുന്നതിന്റെയും മരണ നിരക്ക് ഉയരുന്നതിന്റെയും കാരണം കേന്ദ്ര സംഘം അന്വേഷിക്കുന്നുണ്ട്. കണ്ടെത്തലുകള്‍ അനുസരിച്ച്‌ 97 ശതമാനമാണ് രോഗം ബാധിച്ചാലുള്ള മരണ നിരക്ക്. എന്നാല്‍, തദ്ദേശ വകുപ്പിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ പോരായ്മകളാണ് രോഗം പടരാന്‍ കാരണമാകുന്നതെന്ന ആരോപണവുമായി ആരോഗ്യ വകുപ്പ് നിസംഗത തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക