സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്‌എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്ബൂർണ്ണ വിദ്യാഭ്യാസ ബന്ദ് എന്ന് കെ എസ് യു അറിയിച്ചു. ഇന്നലെ ചേർന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്.
നാളെ വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്‌എഫ് നേതാക്കള്‍ അറിയിച്ചു. പിഎം ശ്രീ പദ്ധതിയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ തന്നെ നിലപാടിനെതിരെ രംഗത്ത് വന്ന അതേസാഹചര്യത്തിലാണ് കെ എസ് യു സമരവുമായി മുന്നോട്ട് പോകുന്നത്.നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎസ്‌എഫ് പ്രതിഷേധവും നടക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യുഡിഎസ്‌എഫ് യോഗത്തിലാണ് സമരപ്രഖ്യാപനം ഉണ്ടായത്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ വിദ്യാഭ്യാസ മന്ത്രിയ്ക്കും സർക്കാരിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.പിഎം ശ്രീയില്‍ കടുത്ത എതിർപ്പുനയിച്ച സിപിഐ യെ അനുനയിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതുകൊണ്ട് സിപിഐ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. പദ്ധതിയില്‍ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതില്‍ നിലപാടിലാണ് സിപിഐ.നിലവിലെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് ചൂണ്ടിക്കാട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്.
ചര്‍ച്ചയില്‍ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തില്‍ ആവര്‍ത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നാണ് മന്ത്രി ലേഖനത്തില്‍ പറയുന്നത്.നിലവില്‍ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. കരിക്കുലത്തില്‍ കേന്ദ്രം മാറ്റം വരുത്തില്ല, അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി ലേഖനത്തില്‍ പറയുന്നു. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം.

















