ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. മധ്യപ്രദേശിലെ ഛത്തർപൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം.ഛത്തർപൂരിലെ ഹർപാല്‍പൂരിലെ റോഡരികില്‍ റായിയുടെ കുടുംബം വീടിന് പുറത്ത് ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികള്‍, വാഷിംഗ് ഡിറ്റർജന്റ് പാക്കറ്റുകള്‍, ചില പേപ്പറുകള്‍ എന്നിവ അടങ്ങിയ മാലിന്യം തള്ളിയതായി വിവരം ലഭിച്ചു. പരിശോധനയ്ക്കിടെ ഛത്തർപൂർ നഗർ പരിഷത്ത് സിഎംഒ മാലിന്യം ശ്രദ്ധയില്‍പ്പെടുകയും റോഡില്‍ നിന്ന് മാലിന്യം പെറുക്കി റായിയുടെ മുറ്റത്ത് നിക്ഷേപിക്കാൻ ക്ലീനിംഗ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ദീപാവലി ആഘോഷത്തിന് ശേഷമുള്ള മാലിന്യമായിരുന്നു മഹേഷ് റായി ഛത്തർപൂരിലെ തന്‍റെ പറമ്ബിന് പുറത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ശുചീകരണ തൊഴിലാളിയെ വിളിച്ച്, ‘അവന്‍റെ വീട്ടിലെ മാലിന്യം മുഴുവൻ അവന്‍ വീട്ടില്‍ തന്നെ തള്ളൂ’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവം കണ്ടുനിന്നവരില്‍ ആരോ പകര്‍ത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കൃത്യമായ മാലിന്യ സംസ്കരണം ചെയ്യുന്നതിന് പകരം തന്‍റെ വീട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് ഒരാള്‍ ചീഫ് മുനിസിപ്പല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം, അതേസമയം ഇയാളെ വീഡിയോയില്‍ കാണിക്കുന്നില്ല. നിലവധി ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ചീഫ് മുനിസിപ്പല്‍ ഓഫീസർ പരിശോധനയ്ക്കെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ചീഫ് മുനിസിപ്പല്‍ ഓഫീസറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
‘രാഷ്ട്രീയക്കാരും നിയമങ്ങള്‍ പാലിക്കണം’ എന്ന് നിരവധി പേരെഴുതി. അതുപോലെതന്നെ നിയമം നടപ്പാക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇതുപോലുള്ള ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും മറ്റ് ചിലരും കുറിച്ചു.ഒരു രാഷ്ട്രീയക്കാരനായത് കൊണ്ട് മാത്രം അയാള്‍ റോഡില്‍ മാലിന്യം തള്ളാൻ തുടങ്ങുമോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. അതേസമയം തന്‍റെ വീട്ടില്‍ മാലിന്യം തള്ളിയെന്ന് ആരോപിച്ച് ചീഫ് മുനിസിപ്പല്‍ ഓഫീസർക്കെതിരെ ശൈലേന്ദ്ര സിംഗ് പോലീസില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ നേതൃത്വത്തില് ബിജെപിയാണ് നിലവില്‍ മധ്യപ്രദേശ് ഭരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും രാജ്യത്തെ മാലിന്യ നിർമ്മാർജ്ജനം ഇന്നും പേരിന് പോലും നടക്കുന്നില്ലെന്ന പരാതികളും ശക്തമാണ്. ബിജെപി നേതാവ് മഹേഷ് റായ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിക്കുകയും ചെയ്തു. സിഎംഒ ശൈലേന്ദ്ര സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

















