ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം ചെയ്യുന്ന കാമിയോണ്‍ ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ട്രക്കില്‍ നിന്നാണ് മോഷണം നടന്നത്. ഹരിയാന സ്വദേശിയും കമ്ബനിയുടെ ഫീല്‍ഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവുമായ പ്രീതം ശർമ്മ നല്‍കിയ പരാതി പ്രകാരം, സെപ്റ്റംബർ 27 ന് മുംബൈയിലെ ഭിവണ്ടിയില്‍ നിന്ന് 11,677 സാധനങ്ങള്‍ നിറച്ച ട്രക്ക് ഖന്നയിലെ മോഹൻപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിലേക്ക് അയച്ചു. ഭരത്പൂർ സ്വദേശി നാസിർ എന്നയാളും സഹായിയായ ഛേട്ടുമാണ് വാഹനം ഓടിച്ചിരുന്നത്.
ട്രക്ക് ഖന്ന വെയർഹൗസില്‍ എത്തിയപ്പോള്‍ നാസിർ ഇറങ്ങുകയും ചേത് വാഹനം വെയർഹൗസ് കൗണ്ടറില്‍ പാർക്ക് ചെയ്‌ത് മുങ്ങുകയും ചെയ്തു. കമ്ബനി സ്റ്റാഫ് അമർദീപ് സിംഗ് ശർമ്മ ചരക്ക് സ്കാൻ ചെയ്തപ്പോള്‍ 234 ഇനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 221 ഐഫോണുകള്‍, മറ്റ് അഞ്ച് മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ഐലൈനറുകള്‍, ഹെഡ്‌ഫോണുകള്‍, മോയ്‌സ്ചറൈസറുകള്‍, പെർഫ്യൂമുകള്‍, സോപ്പുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.മൊത്തം മൂല്യം 1,21,68,373 രൂപയാണെന്ന് കണക്കാക്കുന്നു. ഡ്രൈവറും സഹായിയും ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്ന് ശർമ്മ ആരോപിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അമൃത്പാല്‍ സിംഗ് ഭാട്ടി പറഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയില്‍ ഘടിപ്പിച്ച ഡിജിറ്റല്‍ ലോക്ക് എങ്ങനെയാണ് തുറന്നത് എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലിപ്കാർട്ടിന്റെ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നു: അനധികൃത പ്രവേശനം തടയുന്നതിനായി രൂപകല്‍പ്പന ചെയ്ത ഉയർന്ന സുരക്ഷാ ഡിജിറ്റല്‍ ലോക്ക് ഉപയോഗിച്ചാണ് മുംബൈയില്‍ കണ്ടെയ്നർ സീല്‍ ചെയ്തത്. ലോക്കിന്റെ പാസ്‌വേഡ് ഡ്രൈവർമാരുമായോ മറ്റ് സ്റ്റാഫ് അംഗങ്ങളുമായോ പങ്കിടില്ല. ഡെലിവറി ചെയ്യുമ്ബോള്‍ അംഗീകൃത വെയർഹൗസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് തുറക്കാൻ കഴിയൂ.
ഈ സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ഉത്പന്നങ്ങൾ കാണാതായി. സംഭവത്തെത്തുടർന്ന് കമ്ബനി ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും കാർഗോ ട്രാക്കിംഗ് സംവിധാനം പുനഃപരിശോധിക്കുകയും ചെയ്തു. അതേസമയം, രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെ ചോദ്യം ചെയ്തുവരികയാണ്.

















