യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ അബോർഷന് നിർബന്ധിച്ചു എന്ന വിവാദത്തിന്റെ കേന്ദ്ര കഥാപാത്രമായ യുവതിയെ നേരില്‍ കണ്ടെന്ന് വെളിപ്പെടുത്തി ഒരു മാധ്യമ പ്രവർത്തക. ഫെയ്സ്ബുക്കിലൂടെ ജേർണലിസ്റ്റ് ലക്ഷ്മി പദ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇതേ കാര്യം പറഞ്ഞുകൊണ്ട് അവർ ചാനലിലും പ്രത്യക്ഷപ്പെട്ടു.
‘ഞാൻ അവളെ കണ്ടു’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തില്‍ പുറത്തുവന്ന ഓഡിയോ വ്യാജം എന്നു പറയുന്നവർക്കുള്ള മറുപടിയാണ് പോസ്റ്റ്. “അങ്ങനെ ഒരു ഗർഭച്ഛിദ്രമോ ഗർഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്… അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട്, അവർ വളരെ അധികം മാനസികാഘാതത്തില്‍ ആണ്. ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും, മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവർ.
അശാസ്ത്രീയമായ ഗർഭഛിദ്രം തുടർ ആരോഗ്യപ്രശ്നങ്ങള്‍. ചുറ്റും നടക്കുന്ന slut shaming. ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് ഞാൻ കണ്ടത്.” -എന്ന് പോസ്റ്റില്‍ പറയുന്നു.പരാതിയുമായി മുന്നോട്ടു പോകാൻ പറഞ്ഞെങ്കിലും അതിനുള്ള മാനസികമായ കരുത്ത് അവള്‍ക്കും കുടുംബത്തിനും ഇല്ല എന്ന വെളിപ്പെടുത്തലും പോസ്റ്റിലുണ്ട്.
“മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാള്‍, അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തില്‍ കുറച്ചു സ്ത്രീകള്‍ എങ്കിലും ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടാൻ ഇടയാക്കുന്നു എങ്കില്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ്. പരാതി കൊടുക്കണം എന്ന് പല ആവർത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാൻ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.”
പരാതിക്കാരി തന്റെ വ്യക്തിത്വം പുറത്തറിയുന്നതില്‍ ഭയക്കുന്നുണ്ടെന്നും, എന്നാല്‍ അതേസമയം ഇരയാക്കപ്പെട്ട ആളുകളെ രാഹുല്‍ ഇപ്പോഴും മാനേജ് ചെയ്യുന്നുണ്ടെന്നും ലക്ഷ്മി പദ്മ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ പരാതിക്കാരെ കണ്ടെത്താതെ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലക്ഷ്മി പദ്മയുടെ വെളിപ്പെടുത്തൽ.

















