തൊടുപുഴ ഉടുമ്ബന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്ബന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്.
ശിവഘോഷിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേത്തുടർന്ന് ശിവഘോഷ് താമസിക്കുന്ന വാടകവീട്ടില്‍ തിരഞ്ഞെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ ശിവഘോഷ് മീനാക്ഷിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. ഇവർതമ്മില്‍ അടുത്തദിവസങ്ങളില്‍ ചില തർക്കങ്ങളുണ്ടായിരുന്നതായും വിവരം ലഭിച്ചു.
തുടർന്ന് പെണ്‍കുട്ടിയുടെ ലൊക്കേഷൻ പരിശോധിച്ച പോലീസ് ശിവഘോഷ് മരിച്ച വീടിന് സമീപത്തുതന്നെയുള്ളതായി കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അതേ വീട്ടിലെത്തന്നെ ശുചിമുറിയോടു ചേർന്നുള്ള മുറിയില്‍ പെണ്‍കുട്ടിയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മരണകാരം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന് പോലീസ് അറിയിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

















