ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച്‌ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്ന് ഫാക്ടറിയാണെന്നാണ് അന്വേഷകർ കണ്ടെത്തിയത്. ഓഗസ്റ്റ് 16-ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ ഒരു മിന്നല്‍ റെയ്ഡാണ് ഈ ഗ്രാമത്തിലെ ഡ്രഗ് കാർട്ടലിനെ കുടുക്കിയത്. 61.20 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണ്‍ (എംഡി), തെരുവുകളില്‍ “മ്യാവൂ-മ്യാവൂ” എന്നറിയപ്പെടുന്ന മയക്കുമരുന്ന്, 541 കിലോഗ്രാം അസംസ്കൃത രാസവസ്തുക്കള്‍ എന്നിവ അന്വേഷകർ പിടിച്ചെടുത്തു.

ഇന്ത്യൻ വിപണികളെ ആകെ വിഴുങ്ങുന്ന ഈ വൻ ശേഖരം, ഡി-കമ്ബനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ മധ്യപ്രദേശിന്റെ ഹൃദയഭാഗത്തേക്ക് വ്യാപിച്ചതിന്റെ തെളിവാണെന്നാണ് അന്വേഷകർ പറഞ്ഞത്. പതിറ്റാണ്ടുകളായി മുംബൈയെ വിറപ്പിച്ച ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്ബനി, പിടിച്ചുപറി, ഗുണ്ടായിസം, കരാർ കൊലപാതകങ്ങള്‍ എന്നിവയിലൂടെ അധോലോകത്തിന്റെ നെടുംതൂണായിരുന്നു. എന്നാല്‍, മുംബൈയില്‍ പൊലിസ് നടപടികള്‍ കർശനമായതോടെ, ഈ സംഘം തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉല്‍പാദനവും കടത്തലും അവരുടെ ഏറ്റവും ലാഭകരമായ ബിസിനസായി മാറി. മെഫെഡ്രോണ്‍, ഈ ലഹരി കച്ചവടത്തില്‍ ഉയർന്ന ലാഭവും വൻതോതിലുള്ള ഡിമാൻഡും കാരണം, ഡി-കമ്ബനിയുടെ പ്രധാന ലക്ഷ്യമായി മാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്റലിജൻസ് ഏജൻസികള്‍ വിശ്വസിക്കുന്നത്, ദാവൂദ് ഇബ്രാഹിം, സലിം “ഡോള” ഇസ്മായില്‍, ഉമൈദ്-ഉർ-റഹ്മാൻ എന്നിവർ പാകിസ്ഥാനില്‍ നിന്നും ദുബൈയില്‍ നിന്നും ഈ ശൃംഖലയ്ക്ക് ഫണ്ട് നല്‍കുന്നുവെന്നാണ്. ദാവൂദിന്റെ വിശ്വസ്തനായ സലിം ഡോള, മുംബൈയിലെയും ഗുജറാത്തിലെയും പഴയ ഡി-കമ്ബനി ബന്ധങ്ങള്‍ ഉപയോഗിച്ച്‌, തുർക്കിയില്‍ നിന്ന് ഈ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നത്. ഇന്റർപോള്‍ റെഡ് കോർണർ നോട്ടീസ് ഉള്ള മുസ്തഫ കുബ്ബവാല, സലിം ഡോളയുടെ വലംകൈയായി പ്രവർത്തിക്കുന്നു. ജഗദീഷ്പുരയിലെ ഫാക്ടറി ഒരു അമച്വർ സജ്ജീകരണമായിരുന്നില്ല. വ്യാവസായിക ഗ്രേഡ് മിക്സിംഗ് മെഷീനുകള്‍, കെമിക്കല്‍ റിയാക്ടറുകള്‍, താപനില നിയന്ത്രിത അറകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു അത്യാധുനിക ലാബായിരുന്നെന്ന് അന്വേഷകർ കണ്ടെത്തിയത്.

ഗുജറാത്തില്‍ പരിശീലനം ലഭിച്ച ഫാർമസി ഡിപ്ലോമക്കാരനായ അശോക്നഗറിലെ ഫൈസല്‍ ഖുറേഷിയും വിദിഷയിലെ റസാഖ് ഖാനും ചേർന്നാണ് ഈ ലാബ് നടത്തിയിരുന്നത്. മുംബൈയിലെ ഭിവണ്ടിയില്‍ നിന്നും താനെയില്‍ നിന്നും മെത്തിലീൻ ഡൈക്ലോറൈഡ്, അസെറ്റോണ്‍, മോണോമെത്തിലാമൈൻ, ഹൈഡ്രോക്ലോറിക് ആസിഡ്, 2-ബ്രോമോ തുടങ്ങിയ രാസവസ്തുക്കള്‍ മിനി ട്രക്കുകളില്‍ ഭോപ്പാലിലേക്ക് എത്തിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍, 400 കിലോഗ്രാം രാസവസ്തുക്കള്‍ മുംബൈയില്‍ നിന്ന് ഭോപ്പാലിലേക്ക് അയച്ചതായി പ്രതികള്‍ സമ്മതിച്ചു. ഏഴ് വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ആ വീട്, റെയ്ഡിന് രണ്ട് ദിവസം മുമ്ബ്, ഓഗസ്റ്റ് 14-ന്, മിന്നല്‍ വേഗത്തില്‍ വൈദ്യുതി മീറ്റർ അനുവദിച്ച്‌ സ്ഥാപിച്ചിരുന്നു. കൈക്കൂലിയും ഗൂഢാലോചനയും ഇല്ലാതെ ഇത്തരമൊരു ഹൈ-വോള്‍ട്ടേജ് മയക്കുമരുന്ന് ലാബ് രഹസ്യമായി പ്രവർത്തിക്കില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

പതിവ് പരിശോധനകള്‍ മറികടന്ന് എങ്ങനെ ഇത്ര വേഗത്തില്‍ വൈദ്യുതി കണക്ഷൻ ലഭിച്ചുവെന്ന് അന്വേഷകർ പരിശോധിച്ചു വരുകയാണ്.ഈ റെയ്ഡ് വെറുമൊരു പ്രാദേശിക സംഭവമല്ല. രാസവസ്തുക്കള്‍ കടത്തിയ അതേ ശൃംഖല ഉപയോഗിച്ച്‌, പൂർത്തിയായ മയക്കുമരുന്ന് മധ്യപ്രദേശിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഡി-കമ്ബനിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഒരു പാൻ-ഇന്ത്യൻ ശൃംഖലയിലേക്കാണ് ഈ അറസ്റ്റുകള്‍ വിരല്‍ ചൂണ്ടുന്നത്. സൂറത്തില്‍ നിന്നും മുംബൈയില്‍ നിന്നും അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്, ഈ റെയ്ഡ് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്. 100 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് ഒറ്റ റെയ്ഡില്‍ പിടിച്ചെടുത്തത്, ഡി-കമ്ബനിയുടെ പുതിയ ബിസിനസ് മോഡലിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. തോക്കുകളും ആക്രമണവും മാറ്റി, രാസവസ്തുക്കളും പണവും കേന്ദ്രീകരിച്ച്‌ അധോലോകം സ്വയം പുനർനിർമിച്ചിരിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റേ കണ്ടെത്തല്‍.തുർക്കി മുതല്‍ ദുബൈ വരെയും, മുംബൈയുടെ ഇരുണ്ട ഇടവഴികള്‍ മുതല്‍ ഭോപ്പാലിന്റെ ശാന്തമായ ഗ്രാമങ്ങള്‍ വരെയും, ദാവൂദ് ഇബ്രാഹിമിന്റെ നിഴല്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക