രാഹുല്‍ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ള ആരോപണം ദേശീയ തലത്തില്‍ ചർച്ചയാകുന്നതിനിടെ കേരളത്തിലും സമാന രീതിയില്‍ പല മണ്ഡലങ്ങളിലും തട്ടിപ്പ് നടന്നുവന്ന സൂചന.നിലവില്‍ സുരേഷ് ഗോപി ജയിച്ച തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ഒന്നിന് പുറകെ ഒന്നായി പുറത്തുവന്നിരുന്നു.
സുരേഷ് ഗോപിയുടെ ഡ്രൈവർ, മറ്റു മണ്ഡലങ്ങളില്‍ ഉള്ള ആർ.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ വോട്ട് തൃശൂർ പാർലമെൻറ് മണ്ഡലത്തില്‍ ചേർത്തത് പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം,ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലും സമാന തട്ടിപ്പ് അരങ്ങേറിയതായി സംശയിക്കപ്പെടുന്നത്.
തിരുവനന്തപുരം മണ്ഡലത്തില്‍ പതിനാറായിരം വോട്ടുകള്‍ക്കാണ് ശശി തരൂർ കഴിഞ്ഞ തവണ വിജയിച്ചത്.മാസങ്ങള്‍ക്ക് മുമ്ബേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ തരൂരിനോട് ഏറ്റുമുട്ടിയത് നിലവിലെ ബിജെപി അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ആയിരുന്നു.
പ്രചാരണത്തിന് പോലും കൃത്യമായ സമയം ലഭിക്കാതിരുന്ന രാജീവ് ചന്ദ്രശേഖറിന് 3 ലക്ഷത്തില്‍ പരം വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഇക്കാര്യത്തില്‍ വലിയ സംശയങ്ങളാണ് ഉയരുന്നത്.വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കണമെന്ന് ആവശ്യം ഉയർന്ന കഴിഞ്ഞിട്ടുണ്ട്. രാജ്യത്താകെ ഇരട്ട വോട്ടുകളും കൃത്യമായ വിലാസമില്ലാത്ത വോട്ടുകളും വോട്ടർ പട്ടികയില്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
തൃശ്ശൂരിലെ പോലെ തന്നെ തിരുവനന്തപു രത്തും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ചേർക്കപ്പെട്ട വോട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബിജെപി എ ക്ലാസ് ബി ക്ലാസ് സി ക്ലാസ് എന്നിങ്ങനെ മണ്ഡലങ്ങളെ തിരിച്ചാണ് പ്രചാരണത്തിന് സംസ്ഥാനത്ത് പണം ചെലവഴിച്ചിരുന്നത്. വിജയസാധ്യത യുള്ള മണ്ഡലങ്ങളെയാണ് എ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.ഇതില്‍ തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂർ ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളും ഉള്‍പ്പെട്ടിരുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ നേമം,കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്തത്. ഇവിടങ്ങളിലെ വോട്ടർപട്ടിക കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
നേമം ബിജെപി ശക്തി കേന്ദ്രം ആണെങ്കിലും നിലവിട്ട രീതിയിലാണ് അവിടെ വോട്ട് വർദ്ധന രേഖപ്പെടുത്തിയിട്ടുള്ളത്. അതേപോലെതന്നെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ വട്ടിയൂർക്കാവിലും രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വോട്ടുകളില്‍ നിലവില്‍ യുഡിഎഫ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കഴക്കൂട്ടത്തും ഇതേ നിലയാണുള്ളത്. മറ്റു മണ്ഡലങ്ങളിലും ബിജെപിക്കുള്ള വോട്ട് വർദ്ധനയില്‍ കോണ്‍ഗ്രസും സിപിഐയും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ആറ്റിങ്ങലില്‍ വലിയ തോതില്‍ ഇരട്ട വോട്ട് അടൂർ പ്രകാശ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം പരാതി നല്‍കിയെങ്കിലും ഒട്ടു മുക്കാല്‍ വോട്ടുകളും നീക്കാൻ കമ്മീഷൻ തയ്യാറായിരുന്നില്ല.
ആദ്യ തവണ മത്സരിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശിന്റെ ഡിജിറ്റല്‍ ടീം 1.14 ലക്ഷം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു.ചിലർക്ക് മൂന്നും നാലും സ്ഥലങ്ങളിലുള്ള വോട്ടുകളും കണ്ടെത്തി. ഈ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും കളക്ടർക്കും പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
ഇത്തവണ മത്സരത്തിനിറങ്ങിയപ്പോള്‍ ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീ കിട്ടില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു പുതിയ ഇരട്ട വോട്ടുകള്‍ കൂടി ചേരുകയും ചെയ്തിരുന്നു. അങ്ങനെ ആകെ 1.6 4 ലക്ഷം വോട്ടുകള്‍ ഇത്തരത്തില്‍ വോട്ടർ പട്ടികയില്‍ കടന്നുകൂടിയിരുന്നു. വിഷയം ഉന്നയിച്ചു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സിസിടിവി സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചു. അങ്ങനെ പലയിടത്തും ഇരട്ട വോട്ടുകള്‍ തടയാൻ ആയെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
ഇത്രയും വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇതിനെതിരെയുള്ള പ്രതിഷേധം പതിഞ്ഞ നിലയിലാണ് സിപിഎം നടത്തുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണോ പ്രതിഷേധത്തിലെ മന്ദഗതി എന്നും ആരോപണമുയർന്നു കഴിഞ്ഞു.
ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇതേപ്പറ്റി മൗനം പാലിക്കുന്നുവെന്നും ആരോപണം ഉയർന്നു കഴിഞ്ഞു. സമാന രീതിയില്‍ തട്ടിപ്പ് നടന്ന കർണാടകയില്‍ പ്രതിഷേധം കത്തിപ്പടരുന്നത് കേരളത്തില്‍ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് രംഗത്ത് വരുന്നില്ല എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചയായിട്ടുണ്ട്.
തൃശ്ശൂരില്‍ സിപിഐയുടെ മുതിർന്ന നേതാവും മുൻമന്ത്രിയും അതേ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച സ്ഥാനാർത്ഥിയുമായ വി.എസ് സുനില്‍കുമാർ അടക്കം രംഗത്തിറങ്ങിയിട്ടും ജില്ലയിലെ സിപിഎം നേതൃത്വം മൗനി ബാബയായി തുടരുകയാണ്. പല സി.പി.എം നേതാക്കളും വിഷയമുന്നയിക്കുന്നതിലും പ്രതിഷേധം അറിയിക്കുന്നതിലും വിമുഖത പ്രകടിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.









