എഷ്യാനെറ്റിൻെറ റീജണല്‍ ബ്യൂറോയിലുണ്ടായ തമ്മില്‍ത്തല്ലില്‍ റീജണല്‍ ഹെഡും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ മാധ്യമ പ്രവർത്തകന് പരുക്ക്.ഓഫീസ് അസിസ്റ്റൻറില്‍ നിന്ന് മർദ്ദനമേറ്റ ഏഷ്യാനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മലബാറിലെ വാർത്താ വിഭാഗത്തിൻെറ നേതാവുമായ പി.ഷാജഹാനാണ് മർദ്ദനമേറ്റത്.
മർദ്ദനത്തില്‍ ഷാജഹാൻെറ രണ്ട് പല്ലുകള്‍ ഇളകുകയും ചുണ്ട് പൊട്ടുകയും ചെയ്തു. പരുക്കേറ്റ ഷാജഹാൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏഷ്യാനെറ്റ് ന്യൂസിൻെറ പരാതിയില്‍ ഓഫീസ് അസിസ്റ്റൻറ് എം.ബി സുരേഷിന് എതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സുരേഷിനെ ഏഷ്യാനെറ്റ് ന്യൂസ് സസ്പെൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
0615/ 2025 എന്ന നമ്ബറിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ 126(2), 115(2) , 118(2), 296(b) എന്നീ വകുപ്പുകള്‍ക്കൊപ്പം ഭിന്നശേഷി അവകാശ നിയമത്തിലെ 92(b) വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 9 മണിക്ക് കോഴിക്കോട് ചക്കോരത്തുകുളത്തുളള ഏഷ്യാനെറ്റ് ന്യൂസിൻെറ റീജണല്‍ ഓഫീസില്‍ വെച്ചാണ് തമ്മിലടി നടന്നത്. പാലക്കാട് ബ്യൂറോയിലേക്ക് ട്രെയിൻ മാർഗം ലൈവ് ഉപകരണം എത്തിക്കാൻ നിർദ്ദേശം നല്‍കിയതാണ് ആദ്യം വാക്കുപോരിലും പിന്നീട് കൈയ്യാങ്കളിയിലും എത്തിയത്.
ലൈവ് ബാഗ് ട്രെയിനില്‍ കൊണ്ടുപോകണമെങ്കില്‍ റിസർവേഷൻ ടിക്കറ്റ് വേണമെന്ന് ഓഫീസ് അസിസ്റ്റൻറായി ജോലി ചെയ്യുന്ന സുരേഷ് ആവശ്യപ്പെട്ടു. പെട്ടെന്ന് പോകേണ്ടതിനാല്‍ റിസർവേഷൻ ചെയ്യാനൊന്നും സമയമില്ലെന്ന് റീജണല്‍ ഹെഡായ ഷാജഹാൻ മറുപടി നല്‍കി.
റിസർവേഷൻ ഇല്ലാതെ പോകാനാകില്ലെന്ന് ഓഫീസ് അസിസ്റ്റൻറ് ശഠിച്ചതോടെ ഷാജഹാൻ സുരേഷിനോട് ക്ഷുഭിതനായി. ക്ഷോഭത്തിനിടെ ഓഫീസ് അസിസ്റ്റൻറിന് നേരെ അസഭ്യ വർഷം നടത്തിയെന്നും ആക്ഷേപമുണ്ട്.
തിരച്ചും അസഭ്യ പ്രയോഗങ്ങള്‍ നടത്തിയ എം.ബി. സുരേഷ് ഷാജഹാനുമായി പിടവലി നടത്തി. പിടിവലിക്കൊടുവിലാണ് മർദ്ദനമേറ്റ് ഷാജഹാൻ നിലത്ത് വീണ് പരുക്കേറ്റത്. കാലിന് സ്വാധീനക്കുറവവുളളള ആളാണ് ഷാജഹാൻ. പരുക്കേറ്റ ഷാജഹാനെ മറ്റ് സഹപ്രവർത്തകർ ചേർന്ന ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഓഫീസ് അസിസ്റ്റൻറ് കേസ് കൊടുക്കാനുളള സാധ്യത മുന്നില്‍ കണ്ട് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെൻറ് നടക്കാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെയാണ് ചാനല്‍ ഓഫീസില്‍ നടന്ന തമ്മിലടി പുറംലോകം അറിഞ്ഞത്.
ചാനലിലെ ഉയർന്ന ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തതിൻെറ പേരിലാണ് ഓഫീസ് അസിസ്റ്റൻറ് എം.ബി. സുരേഷിനെ സസ്പെൻറ് ചെയ്തത്. സഹപ്രവർത്തകരോട് സ്വതവേ ക്ഷോഭിച്ചും പരുഷമായും ഇടപെടുന്നതാണ് ഷാജഹാൻെറ രീതി. ഇതിനെതിരെ സഹപ്രവർത്തകരില്‍ നിന്ന് മാനേജ്മെൻറിന് പലതവണ പരാതി ലഭിച്ചിട്ടുണ്ട്.
ഷാജഹാൻെറ പെരുമാറ്റശൈലി മൂലം കോഴിക്കോട് ബ്യൂറോയിലേക്ക് ട്രാൻസ്ഫർ കിട്ടി പോകാൻ ഏഷ്യാനെറ്റ് ന്യൂസിലെ റിപോർട്ടർമാർക്ക് മടിയാണ്. വാക്കേറ്റം മൂത്ത് ചില സഹപ്രവർത്തകർ ഷാജഹാനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരോടുളള ഈ പെരുമാറ്റ രീതി ഏഷ്യാനെറ്റ് ന്യൂസിൻെറ തലപ്പത്തുളള പലർക്കുമുണ്ട്. അപമാനിച്ചും അവഹേളിച്ചും സംസാരിക്കുന്ന എഡിറ്റർമാരുടെ രീതിക്കെതിരെ ന്യൂസ് ഡസ്കിലും പരാതിയുണ്ട്.
ഏഷ്യനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ ഷാജഹാന് സഹപ്രവർത്തകനില്‍ നിന്ന് മർദനമേറ്റ് പരുക്ക് പറ്റിയത് സി.പി.എം സൈബർ പോരാളികള്‍ വൻതോതില്‍ ഏറ്റെടുത്തിട്ടുണ്ട്. സൈബർ പോരാളികളുടെ സമൂഹ മാധ്യമ കുറിപ്പുകളില്‍ നിന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
സി.പി.എമ്മിനെതിരായ വാർത്തകള്‍ ചെയ്തിട്ടുളള ഷാജഹാൻ സൈബർ സഖാക്കളുടെ കണ്ണിലെ കരടാണ്. കിട്ടിയ അവസരത്തില്‍ ഷാജഹാനെ ആക്രമിക്കാനും താറടിക്കാനുമാണ് സൈബർ സഖാക്കളുടെ ശ്രമം.
സാധാരണ നിലവാരം പാലിച്ച് മാത്രം കുറിപ്പുകളിടുന്ന സൈബർ പോരാളികളെ നിയന്ത്രിക്കുന്ന ഹാൻഡിലുകളില്‍ നിന്നുപോലും മർദ്ദനമേറ്റതില്‍ ഷാജഹാനെ പരിഹസിക്കുന്ന പോസ്റ്റുകള്‍ വന്നിട്ടുണ്ട്.











