ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും അന്യസംസ്ഥാനക്കാരുടെ ആധിക്യമേറിയതോടെ ശുചിത്വ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു.അന്യസംസ്ഥാനക്കാർ വാഴുന്ന ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി മാറുന്നുവെന്നാണ് ആരോപണം.
നേരത്തെ ജീവനക്കാരായാണ് ഭായിമാർ വന്നെതെങ്കില്‍ ഇന്ന് ഹോട്ടല്‍ തുറന്നാണ് ഇവർ ഭക്ഷ്യ വ്യാപാര മേഖല കൈയടക്കുന്നത്. പട്ടിമറ്റത്ത് അടുത്തയിടെ അസാം ഹോട്ടല്‍ എന്ന പേരില്‍ ഭായിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഹോട്ടല്‍ തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ നിന്ന് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സാനിറ്റൈസേഷൻ ലൈസൻസ് പോലുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. അന്യ സംസ്ഥാനക്കാരായതിനാല്‍ നടപടിയുമുണ്ടാകാറില്ല. മിക്കയിടത്തും ഹോട്ടലുകളിലും ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും ലഘു ഭക്ഷണശാലകളിലും ഭായിമാരാണ് ഭക്ഷണ, പാനീയ നിർമ്മാണവും വിതരണവും നടത്തുന്നത്.
റെഡിമെയ്ഡ് ചപ്പാത്തി, അപ്പം, ഇടിയപ്പം, പൊറോട്ട നിർമ്മാണ യൂണിറ്റുകളും നാട്ടിൻ പുറങ്ങളില്‍ നിരവധിയുണ്ട്. ഇവയുടെ നടത്തിപ്പും നിർമ്മാണവും വിതരണവുമെല്ലാം ഭായിമാർ തന്നെയാണ് നിർവഹിക്കുന്നത്. ഹെല്‍ത്ത് കാർഡ് ഇല്ലാത്തവരെ ഭക്ഷണ നിർമ്മാണത്തിന് അനുവദിക്കരുതെന്നാണ് ചട്ടം. എന്നാല്‍ അന്യസംസ്ഥാനക്കാരില്‍ ഒരാള്‍ക്ക് പോലും ഹെല്‍ത്ത് കാർഡ് ഇല്ലെന്നതാണ് വസ്തുത. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യാൻ സ്വദേശികള്‍ കുറവാണ്. ഇതിനൊപ്പം കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്നതും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാൻ ഹോട്ടല്‍ ഉടമകളെ പ്രേരിപ്പിക്കുന്നു.
പാൻ, പുകയില, കഞ്ചാവ്, മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികമെന്നതും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്ന ഭക്ഷണശാലകളിലെ പരിശോധന കർക്കശമാക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യ സുരക്ഷ സർട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പിന്റെ അനുമതി, ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡ്, ജി.എസ്.ടി എന്നിവ ഉണ്ടായാല്‍ മാത്രമാണ് ഒരു ഹോട്ടല്‍ തുടങ്ങാൻ കഴിയുന്നത്. ഇവയില്ലാതെ തുടങ്ങിയതായി കണ്ടെത്തിയാല്‍ ഹോട്ടല്‍ അടച്ചു പൂട്ടിക്കുന്നതിന് ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് അധികാരമുണ്ട്.















