കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞ പിന്നാലെ അധികൃതരെ ന്യായീകരിച്ചും കുട്ടിയുടെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയ മന്ത്രി ചിഞ്ചു റാണി വീണ്ടും വിവാദത്തിൽ. കുട്ടിയെ വിമർശിച്ചതിനു തൊട്ടുപിന്നാലെ തന്നെ തൃപ്പൂണിത്തറയിൽ നടന്ന പാർട്ടി പരിപാടിയിൽ സൂംബ നൃത്തച്ചുവടുകൾ വെച്ച് ആഹ്ലാദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് തുടർ വിവാദം പൊട്ടിപ്പുറപ്പെട്ടത്. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ വിവാദപ്രസംഗവും നൃത്തവും.
ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് ആടിപ്പാടിയത്. മറ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സന്തോഷവതിയായി ഡാൻസ് ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാട്ട് തീരുന്നതുവരെയും മന്ത്രിയും മറ്റ് നേതാക്കളും സൂംബാനൃത്തം കളിക്കുന്നതായാണ് വീഡിയോയില്‍ കാണാനാകുന്നത് .
കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്ബോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.

















